തിരുവനന്തപുരം: വിഴിഞ്ഞം തീരത്ത് നാവികസേന കർശന സുരക്ഷ ഏർപ്പെടുത്തി. ചൈനീസ് കപ്പലിന്റെ സംരക്ഷണത്തിനായി ഇന്ത്യൻ നാവികസേനയുടെ രണ്ട് യുദ്ധക്കപ്പലുകളാണ് വിഴിഞ്ഞത്തെത്തിയത്. ചൈനീസ് കപ്പലിൽ നിന്ന് ക്രെയിൻ തീരത്തിറക്കി. മൂന്ന് ക്രെയിനുകളാണ് വിഴിഞ്ഞം തീരത്തെത്തിയത്.
ആദ്യ കപ്പലിനെ വൻ വരവേൽപ്പോടെ സ്വീകരിച്ച് ദിവസങ്ങൾ പിന്നിട്ടിട്ടും കപ്പലിൽ നിന്ന് ക്രെയിനുകൾ ഇറക്കാൻ സാധിച്ചിരുന്നില്ല. ഷെൻ ഹുവ 15 കപ്പലിൽ ചൈനീസ് പൗരന്മാർക്ക് എമിഗ്രേഷൻ ക്ലിയറൻസ് കിട്ടാത്തതിനെ തുടർന്നാണ് ക്രെയിൻ ഇറക്കാതിരുന്നത്. 12 പേരിൽ ഏറ്റവും വിദഗ്ധരായ മൂന്ന് പേർക്ക് കേന്ദ്ര സർക്കാർ അനുമതി നൽകുകയായിരുന്നു.
മുംബൈയിൽ നിന്നെത്തിയ ഷാങ് ഹായ് പിഎംസിയുടെ 60 വിദഗ്ധരുടെയും കപ്പലിലെത്തിയ മൂന്ന് പേരുടെയും സഹായത്തോടെയാണ് കപ്പലിറക്കിയത്.