കേരള മനസാക്ഷിയെ നടുക്കിയ സംഭവമായിരുന്നു ഇടുക്കിയിലെ തങ്കമണി സംഭവം. 1986 ഒക്ടോബർ 21 -ന് തങ്കമണി എന്ന ഗ്രാമത്തിൽ ഒരു ബസ് സർവ്വീസുമായി ബന്ധപ്പെട്ടുണ്ടായ തർക്കവും പോലീസ് വെടിവെപ്പും തുടർന്നുണ്ടായ വൻ പ്രശനങ്ങളും കേരളത്തിന് ഒരിക്കലും മറക്കാനോ ചരിത്രത്തിൽ നിന്ന് മായ്ച്ചു കളയാനോ കഴിയുന്നതല്ല. ഒരു ഗ്രാമത്തിലെ മുഴുവൻ പുരുഷന്മാരെയും പോലീസ് ബന്ധികളാക്കുകയും പ്രസവ ശുശ്രൂഷയിലായിരുന്ന സ്ത്രീകളെ വരെ പോലീസുകാർ ഒരു കരുണയുമില്ലാതെ പീഡിപ്പിക്കുകയും ചെയ്ത സംഭവമായിരുന്നു തങ്കമണി സംഭവം.
കേരളത്തിന്റെ ചരിത്രത്തിൽ എന്നും ഓർത്തിരിക്കുന്നതും നടുക്കമുണ്ടാക്കിയതുമായ സംഭവം കൂടിയായിരുന്നു അത്. വർഷം ഒരുപാട് കഴിഞ്ഞിട്ടും ഒറ്റരാത്രിയിൽ ഒരു ഗ്രാമത്തിലെ ജനങ്ങളുടെ തലവര തന്നെ മാറ്റിയ സംഭവം ഇന്നും ആരും മറന്നിട്ടില്ല. കഴിഞ്ഞ ദിവസമായിരുന്നു തങ്കമണി സംഭവത്തിന് 37- ാമത് വാർഷികം. ഈ അവസരത്തിൽ കേരള മനസാക്ഷിയെ നടുക്കിയ ആ രാത്രിയുടെ കഥ വെള്ളിത്തിരയിൽ എത്തുകയാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
ചിത്രത്തിൽ ജനപ്രിയ നായകൻ ദിലീപാണ് നായകനായി എത്തുന്നത്. ഉടൽ എന്ന ചിത്രത്തിന് ശേഷം രതീഷ് രഘുനന്ദൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് തങ്കമണി. രതീഷ് രഘുനന്ദൻ തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും നിർവ്വഹിക്കുന്നത്. സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ ആർ.ബി ചൗധരിയും ഇഫാർ മീഡിയയുടെ ബാനറിൽ റാഫി മതിരയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
പ്രണിത സുഭാഷ്, നീത പിള്ള എന്നിവർ നായികമാരാകുന്ന ചിത്രത്തിൽ അജ്മൽ അമീർ, സുദേവ് നായർ, സിദ്ദിഖ്, മനോജ് കെ. ജയൻ, കോട്ടയം രമേഷ്, മേജർ രവി, സന്തോഷ് കീഴാറ്റൂർ, അസീസ് നെടുമങ്ങാട്, തൊമ്മൻ മാങ്കുവ, ജിബിൻ ജി., അരുൺ ശങ്കരൻ, മാളവിക മേനോൻ, രമ്യ പണിക്കർ, മുക്ത, ശിവകാമി, അംബിക മോഹൻ, സ്മിനു എന്നിവരും തമിഴ് താരങ്ങളായ ജോൺ വിജയ്, സമ്പത് റാം എന്നിവരും അഭിനയിക്കുന്നു.
രാജശേഖർ, സ്റ്റൺ ശിവ, സുപ്രീം സുന്ദർ, മാഫിയ ശശി എന്നിവർ സംഘട്ടന രംഗങ്ങൾ ഒരുക്കുന്ന ചിത്രം ദിലീപിന്റെ ഏറെ വ്യത്യസ്തമായ ഒരു കഥാപാത്രതെയാണ് പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിക്കുന്നത്. ഛായാഗ്രഹണം നിർവഹിക്കുന്നത് മനോജ് പിള്ളയാണ്.
1986 ഒക്ടോബർ 21നു ഇടുക്കി ജില്ലയിലെ കാമാക്ഷി ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന തങ്കമണി എന്ന ഗ്രാമത്തിൽ ഒരു ബസ് സർവ്വീസുമായി ബന്ധപ്പെട്ടുണ്ടായ തർക്കങ്ങളെ തുടർന്ന് പോലീസ് ലാത്തിച്ചാർജും വെടിവയ്പ്പുമുണ്ടായി. വെടിവയ്പ്പിൽ നിരപരാധിയായിരുന്ന ഒരാൾ മരിച്ചു. മറ്റൊരാൾക്ക് രണ്ട് കാലുകൾ നഷ്ടമായി. അന്ന് രാത്രി ഗ്രാമത്തിലെത്തിയ പോലീസ് പാവപ്പെട്ട ജനങ്ങളോട് ഒരു ദയവും കാണിക്കാതെ ലാത്തിച്ചാർജ്ജ് നടത്തുകയും പുരുഷൻമാരെ അറസ്റ്റ് ചെയ്തുകൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും ചെയ്തു.
ശേഷം രാത്രിയിൽ പോലീസ് സംഘം ഗ്രാമത്തിലെത്തി നിരവധി സ്ത്രീകളെ മാനഭംഗപ്പെടുത്തി. പിന്നീട് ഈ സംഭവത്തെ കേരള ചരിത്രത്തിൽ തന്നെ തുടച്ചു നീക്കാൻ അന്നത്തെ അധികാര രാഷ്ട്രീയ പാർട്ടികൾ ഒറ്റക്കെട്ടയി ശ്രമം നടത്തുകയും ചെയ്തു.















