മലയാളത്തിന്റെ ജനപ്രിയ നടനാണ് ജയറാം. ആന പ്രേമവും, ചെണ്ട പ്രേമവും ഒക്കെയുള്ള താരത്തിന്റെ വാർത്തകൾ വൻ ജനശ്രദ്ധ പിടിച്ചു പറ്റാറുണ്ട്. കഴിഞ്ഞ നിരവധി വർഷങ്ങളായി നവരാത്രിയോടനുബന്ധിച്ച് താരം ചോറ്റാനിക്കരയിൽ എത്താറുണ്ട്. ഇത്തവണയും താരം ആ പതിവ് തെറ്റിച്ചില്ല. പത്താം വർഷവും ചോറ്റാനിക്കരയിലെ പവിഴമല്ലിത്തറയിൽ ചെണ്ടമേളവുമായി നടൻ ജയറാം എത്തിയിരിക്കുകയാണ്. ദുർഗാഷ്ടമി ദിവസമായ ഇന്ന് രാവിലെ 8.30ന് നടൻ ജയറാമിന്റെ പ്രമാണത്തിൽ പവിഴമല്ലിത്തറ മേളത്തോടെ 3 ഗജവീരന്മാരോടു കൂടിയായിരുന്നു ശീവേലി. നവരാത്രി ആഘോഷത്തിന്റെ ഭാഗമായാണ് ക്ഷേത്രത്തിൽ പവിഴമല്ലിത്തറ മേളം സംഘടിപ്പിക്കുന്നത്. ജയറാം കൊട്ടിക്കയറുമ്പോൾ പവിഴമല്ലിമേളം മതിമറന്ന് ആസ്വദിച്ച് ജനങ്ങൾ ചുറ്റും കൂടി.
നവരാത്രി ഉത്സവത്തോടനുബന്ധിച്ചുള്ള ചോറ്റാനിക്കര ദേവീക്ഷേത്രത്തിൽ നിരവധി പരിപാടികളാണ് നടക്കുന്നത്. ഇന്നലെ നവരാത്രി മണ്ഡപത്തിൽ നടി ആശാ ശരത്തിന്റെ നൃത്തസന്ധ്യ നടന്നിരുന്നു. ഇന്ന് രാവിലെ 7 മുതൽ നവരാത്രി നൃത്തോത്സവവും 3 മുതൽ 2 വേദികളിലായി വിവിധ കലാപരിപാടികളും നടക്കുകയാണ്. നാളെ രാവിലെ 7.30ന് ഘനരാഗ പഞ്ചരത്ന കീർത്തനാലാപനം, 8.30ന് പെരുവനം കുട്ടൻ മാരാരുടെ പ്രമാണത്തിൽ മേളത്തോടെ ശീവേലിയും നടക്കും.
നവരാത്രി ഉത്സവത്തോടനുബന്ധിച്ച് ഇന്ന് വൈകിട്ട് 4ന് സരസ്വതി മണ്ഡപത്തിൽ മേൽശാന്തി ടി.പി.കൃഷ്ണൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ പൂജവയ്പ് ചടങ്ങുകൾ തുടങ്ങും. ഭക്തരുടെ തിരക്ക് കണക്കിലെടുത്ത് വിപുലമായ സൗകര്യങ്ങളാണ് ക്ഷേത്രത്തിൽ ഒരുക്കിയിട്ടുള്ളത്.















