ന്യൂഡൽഹി: ഭാരതത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥർ തുടർച്ചയായ ഇടപെടലുകൾ നടത്തിയതിനാലാണ് ഉദ്യോഗസ്ഥരെ പിൻവലിക്കാൻ ആവശ്യപ്പെട്ടതെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം ഇപ്പോൾ ദുഷ്‌കരമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. കാനഡയിലെ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരുടെ സുരക്ഷയിൽ പുരോഗതി ഉണ്ടായാൽ കനേഡിയൻ വിസ സർവീസുകൾ പുനരാരംഭിക്കുന്നത് ആലോചിച്ച് തീരുമാനിക്കും. നിലവിൽ പ്രശ്നങ്ങളുണ്ടെന്നും മന്ത്രി പറഞ്ഞു.
നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണത്തിൽ തുല്യത വേണം. ഭാരതത്തിന്റെ പ്രവർത്തനങ്ങളിൽ ന്യായമുണ്ട്. കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥർ ചട്ടം ലംഘിച്ചതിന്റെ വിശദാംശങ്ങൾ പുറത്തു വിടും. കാനഡ ഇതിനകം 41 നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യയിൽ നിന്ന് പിൻവലിച്ചിരുന്നു. വിയന്ന കൺവെൻഷനിലൂടെ സമത്വം ആണ് ആഗ്രഹിക്കുന്നത്. കനേഡിയൻ ഉദ്യോഗസ്ഥരുടെ തുടർച്ചയായ ഇടപെടലുകൾ ആശങ്കയുണ്ടാക്കിയതിനാലാണ് തുല്യത ആവശ്യപ്പെട്ടതെന്നും വിദേശകാര്യ മന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ ജൂണിൽ ഖലിസ്താനി ഭീകരവാദി ഹർദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതിൽ ഇന്ത്യൻ ഏജന്റുമാരുടെ പങ്കാളിത്തത്തെക്കുറിച്ച് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ നടത്തിയ ആരോപണത്തെത്തുടർന്നാണ് ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം വഷളായത്. ആരോപണം ഭാരതം തള്ളുകയും ചെയ്തു. തുടർന്ന് കനേഡിയൻ പൗരന്മാർക്ക് വിസ നൽകുന്നത് ഇന്ത്യ താത്കാലികമായ നിർത്തി. രാജ്യത്തെ നയതന്ത്ര സാന്നിധ്യം കുറയ്‌ക്കാൻ ഒട്ടാവയോട് ആവശ്യപ്പെടുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഇന്ത്യയിൽ നിന്നും നയതന്ത്ര ഉദ്യോഗസ്ഥരെ കാനഡ പിൻവലിച്ചത്.