നാഗ്പൂർ: എല്ലാ സൃഷ്ടികൾക്കും സുഖം ഭവിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്ന ഏക സംസ്‌കാരമാണ് ഭാരതത്തിലേതെന്ന് ശങ്കർ മഹാദേവൻ. നാഗ്പൂരിൽ ആർഎസ്എസ് സംഘടിപ്പിച്ച വിജയദശമി മഹോത്സവത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ ഭാരതീയരും അവരവരുടെ മേഖലകളിൽ പ്രതിഭ തെളിയിച്ച് നമ്മുടേതായ സംഭാവന രാഷ്‌ട്ര വളർച്ചയ്‌ക്കായി സമ്മാനിക്കണം. ഒരു ഗായകൻ എന്ന നിലയിൽ ഇവിടെയുള്ള സംഗീതത്തെ ലോകത്തിന് മുന്നിൽ എത്തിക്കാനാണ് താൻ കാലാകാലങ്ങളായി ശ്രമിക്കുന്നത്. അതാണ് കർത്തവ്യമായി താൻ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഗാനത്തിന് മാത്രമല്ല ലോകത്തിലെ എല്ലാ കാര്യത്തിനും ഒരു താളമുണ്ട്. അത്തരത്തിൽ ഭാരതത്തെ ഒരു ഗാനമായി സങ്കൽപ്പിച്ചാൽ അതിലെ രാഗമാണ് സ്വയംസേവകരെന്നും ശങ്കർമഹാദേവൻ പറഞ്ഞു. രാജ്യത്തിന് എന്ത് ആപത്ത് വന്നാലും എന്ത് അപകടം സംഭവിച്ചാലും അത് പരിഹരിക്കാനും അവിടെ സഹായം എത്തിക്കാനും നിങ്ങൾ നിശബ്ദരായി അവിടെക്കാണും. അഖണ്ഡ ഭാരതം എന്ന സങ്കൽപ്പത്തേയും നമ്മുടെ സംസ്‌കാരത്തെയും സംരക്ഷിക്കുന്നതിൽ നിങ്ങൾക്കും അപ്പുറം വേറെ ആരെയും ഈ രാജ്യത്ത് കാണാൻ സാധിക്കില്ല. അതിനാൽ ഒരു പൗരൻ എന്ന നിലയിൽ ആർഎസ്എസിനോട് നന്ദി അറിയിക്കാൻ ഈ അവസരം ഉപയോഗിക്കുകയാണെന്നും ശങ്കർ മഹാദേവൻ പറഞ്ഞു.
ഭാരത്തിന്റേതായ എല്ലാ മുഖമുദ്രയേയും പ്രോത്സാഹിപ്പിക്കണം എന്ന അഭിപ്രായമുള്ള വ്യക്തിയാണ് താൻ. ഈ പരിപാടിയിൽ പങ്കെടുത്തപ്പോൾ തനിക്ക് ദർശിക്കാൻ സാധിച്ചതും അത് തന്നെയാണ്. മാർച്ചിംഗ് ബാൻഡുകൾ വളരെ മനോഹരമായാണ് ഭാരതീയ ഗാനങ്ങളെ ഇവിടെ അവതരിപ്പിച്ചത്. ഈ ചരിത്ര മുഹൂർത്തത്തിലേക്ക് എന്നെ ക്ഷണിച്ചതിന് നന്ദി അറിയിക്കുന്നു. പരിപാടിയിൽ കണ്ട അച്ചടക്കവും സർസംഘചാലകിന്റെ ലാളിത്യവും തന്നെ ആശ്ചര്യപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.















