ലക്‌നൗ: സംസ്ഥാനത്തെ മദ്രസകളിലേക്ക് വിദേശ ധനസഹായം എത്തുന്നത് സംബന്ധിച്ച് അന്വേഷണം നടത്താൻ പ്രത്യേക സംഘത്തെ നിയോഗിച്ചതിന് പിന്നാലെ അനധികൃത മദ്രസകൾക്കെതിരെ നടപടികൾ കർശനമാക്കി യുപി സർക്കാർ. മുസാഫർനഗറിലെ രജിസ്‌ട്രേഷനില്ലാത്തതും അംഗീകാരം ലഭിക്കാത്തതുമായ മദ്രസകൾക്കെതിരെ സർക്കാർ അന്വേഷണം ആരംഭിച്ചു. ഹാജരാക്കേണ്ട രേഖകൾ ആവശ്യപ്പെട്ടുകൊണ്ട് പ്രസ്തുത മദ്രസകളിലെ മാനേജർമാർക്ക് സർക്കാർ നോട്ടീസ് അയച്ചു.
മുസാഫർനഗർ ജില്ലയിൽ മാത്രം നൂറിലധികം മദ്രസകൾ മതിയായ രേഖകളില്ലാതെ പ്രവർത്തിക്കുന്നുണ്ടെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ കണ്ടെത്തൽ. ഇതിൽ 12 മദ്രസകൾക്കെതിരെ കർശന നടപടിയും സർക്കാർ സ്വീകരിച്ചിട്ടുണ്ട്. ഇവ ഉടൻ അടച്ചുപൂട്ടിയില്ലെങ്കിൽ ദിവസവും 10,000 രൂപ വീതം പിഴയടക്കേണ്ടി വരുമെന്നാണ് ഉത്തരവ്.
എന്നാൽ മദ്രസാ കാര്യങ്ങളിൽ ഇടപെടാൻ സർക്കാരിനോ വിദ്യാഭ്യാസ വകുപ്പിനോ ആർക്കും തന്നെ അവകാശമില്ലെന്നും ന്യൂനപക്ഷ വകുപ്പിന് മാത്രമേ അതിന് കഴിയൂവെന്നും യുപി മദ്രസാ ബോർഡ് ചെയർമാൻ ഇഫ്തിഖർ അഹമ്മദ് ജാവേദ് പറഞ്ഞു. മദ്രസകൾ സാധാരണ സ്‌കൂളുകൾ പോലെയല്ല. അതിനാൽ മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ പാലിക്കുന്ന നിയമങ്ങൾ, പിഴ എന്നിവ മദ്രസകൾക്ക് ബാധകമാക്കാൻ കഴിയില്ല. സ്‌കൂളുകൾ പാലിക്കേണ്ട നിയമാവലികൾ മദ്രസകൾക്ക് ബാധകമല്ലെന്നും അദ്ദേഹം പ്രതികരിച്ചു.















