എറണാകുളം: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളുടെ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് മാറ്റി. ഈ മാസം 27-ലേക്കാണ് വിധി പറയുന്നത് മാറ്റിയത്. ഇഡി അറസ്റ്റ് ചെയ്ത സിപിഎം കൗൺസിലർ പി.ആർ. അരവിന്ദാക്ഷൻ, ബാങ്ക് മുൻ അക്കൗണ്ടന്റ് സി.കെ. ജിൽസ് എന്നിവരുടെ ജാമ്യാപേക്ഷയിലാണ് കലൂർ പിഎംഎൽഎ കോടതി വിധി പറയാനിരുന്നത്.
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ മൂന്നാം പ്രതിയാണ് അരവിന്ദാക്ഷൻ. നാലാം പ്രതിയാണ് ജിൽസ്. ഇരുവർക്കുമെതിരെ ഇഡി കൂടുതൽ തെളിവുകൾ കോടതിയിൽ ഹാജരാക്കി. രേഖകൾ മുദ്രവച്ച കവറിൽ കലൂർ പിഎംഎൽഎ കോടതിയ്‌ക്ക് കൈമാറിയിട്ടുണ്ട്. ഇതുകൂടി പരിശോധിച്ച ശേഷമാകും ജാമ്യാപേക്ഷയിൽ 27-ന് കോടതി വിധി പറയുക.
അതേസമയം കേസിൽ ഇഡി മാദ്ധ്യമങ്ങൾക്ക് വിവരങ്ങൾ ചോർത്തിയെന്ന് പരാതിപ്പെട്ട് പെരിങ്ങണ്ടൂർ ബാങ്ക് രംഗത്തെത്തി. ബാങ്കിനെ അപകീർത്തിപ്പെടുത്താൻ ഇഡി ശ്രമിച്ചുവെന്നും കേസ് രേഖകളുടെ പകർപ്പ് ബാങ്കിനും നൽകണമെന്നും പെരിങ്ങണ്ടൂർ ബാങ്ക് പറഞ്ഞു. എന്നാൽ കള്ള പരാതികൾ ഉന്നയിച്ച് പെരിങ്ങണ്ടൂർ ബാങ്ക് അന്വേഷണം തടസപ്പെടുത്താൻ ശ്രമിക്കുന്നെന്ന് ഇഡി വാദിച്ചു. പെരിങ്ങണ്ടൂർ ബാങ്കിന്റെ പരാതി ഫയലിൽ സ്വീകരിക്കണമോ എന്നതിൽ ഉത്തരവ് പറയുന്നത് ഈ മാസം 28-ലേക്ക് മാറ്റിയിട്ടുണ്ട്.