ഗുണ്ടാത്തലവനെ പോലീസ് ഏറ്റുമുട്ടലിൽ വധിച്ചതിൽ പ്രതിഷേധിച്ച് നഗരത്തിൽ അഴിഞ്ഞാടി അക്രമിസംഘം. ബ്രസീലിലെ റിയോ ഡി ജനീറോയിലാണ് അക്രമിസംഘം 35 ബസുകളും ഒരു ട്രെയിൻ കാറും കത്തിച്ചത്. മാത്യൂസ് ഡ സിൽവ റെസെൻഡ എന്ന ഗുണ്ടാത്തലവനെയാണ് പോലീസ് സംഘം കൊലപ്പെടുത്തിയത്. മയക്കുമരുന്ന് വിൽപ്പനയടക്കം നടത്തുന്ന സംഘത്തെ ഇയാൾ നിയന്ത്രിച്ചിരുന്നു. മാത്യൂസിനെ കൊലപ്പെടുത്തിയതിന് പിന്നാലെയാണ് അക്രമിസംഘം സാധാരണക്കാർക്ക് നേരെ ആക്രമണം അഴിച്ചുവിടാൻ തുടങ്ങിയത്.
സിറ്റി ബസുകളും ടൂറിസ്റ്റ് ബസുകളും ഉൾപ്പെടെയാണ് അക്രമിസംഘം തീയിട്ട് നശിപ്പിച്ചത്. നടുറോഡിൽ ആളുകളെ ഇറക്കിവിട്ട ശേഷമാണ് വാഹനങ്ങൾ നശിപ്പിച്ചത്. പ്രദേശത്തെ പൊതുഗതാഗത സംവിധാനങ്ങളെ അടക്കം ഇത് സാരമായി ബാധിച്ചു. 45ഓളം സ്കൂളുകൾ അടച്ചുപൂട്ടി. ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ബസുകളിലേക്ക് പെട്രോൾ ഒഴിച്ച ശേഷം തീയിടുന്നതിന് മുൻപായി യാത്രക്കാരെ ഇറക്കിവിടുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. അക്രമികൾക്ക് പോലീസ് കനത്ത തിരിച്ചടി നൽകിയതായി റിയോ ഡി ജനീറോ ഗവർണർ ക്ലോഡിയോ കാസ്ട്രോ പറഞ്ഞു. വാഹനങ്ങൾ തീയിട്ട 12 പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ബാക്കിയുള്ളവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. തീവ്രവാദ പ്രവർത്തനങ്ങൾ നടത്തിയെന്ന കുറ്റമാകും ഇവർക്കെതിരെ ചുമത്തുന്നത്.