പാലക്കാട്: 2018 ലെ പ്രളയ ദുരിതാശ്വാസത്തിനിടെ ഷോക്കേറ്റു മരിച്ച കെ എസ് ഈ ബി ഉദ്യോഗസ്ഥൻ രഘുനാഥിന് പാലക്കാട്ട് സ്മാരകമുയരുന്നു.
പാലക്കാട് നഗരസഭാ പതിനഞ്ചാം വാർഡിലാണ് ഇദ്ദേഹത്തിന്റെ സ്മരണക്കായുള്ള ലൈബ്രറി ഒരുങ്ങുന്നത്. അയ്യപുരം ഈസ്റ് നഗരസഭാ വാർഡ് സഭ മുൻ കൈ എടുത്താണ് ഇത് നടപ്പാക്കുന്നത്.
2018 ലെ പ്രളയത്തിൽ മഞ്ഞക്കുളത്തിനു സമീപത്തുള്ള ട്രാന്സ്ഫോര്മറിൽ നിന്ന് വഴിയാത്രക്കാർക്ക് ഷോക്കേൽക്കുന്നു എന്ന വാർത്ത അറിഞ്ഞാണ് രഘുനാഥ് രക്ഷാപ്രവർത്തനത്തിന് എത്തിയത്. കെ എസ് ഇ ബി ഗ്രേഡ് ലൈൻ 2 ലൈൻമാൻ ആയിരുന്നു ഇദ്ദേഹം. 16.08.2018 ന് വൈകുന്നേരം 5.15ന് പാലക്കാട് താലൂക് യാക്കര വില്ലേജ് KSEB ബിഗ് ബസാർ സെക്ഷൻ പരിധിയിൽ നടത്തിയ ദുരന്ത നിവാരണ പ്രവർത്തങ്ങൾക്കിടയിലാണ് ഇദ്ദേഹത്തിന് മാരകമായ വൈദ്യുതാഘാതം ഉണ്ടായത്.
കുടുംബത്തെ കരകയറ്റാൻ രാത്രി 12 മണി വരെ ഒരു റീട്ടെയിൽ കടയിലെ ജീവനക്കാരനായി അദ്ധ്വാനിച്ച് അതിനിടെയിൽ സർക്കാർ ടെസ്റ്റുകൾക്ക് പഠിച്ചാണ് രഘുനാഥ് ജോലി നേടിയത്. 9 വർഷമായി KSEB യിലെ ജീവനക്കാരനായിരുന്നു. അദ്ദേഹത്തിന്റെ മരണത്തോടെ 6 വയസ്സുകാരൻ അഭിഷേകിന്റേയും ഭാര്യ ജ്യോതി ലക്ഷ്മിയുടേയും അമ്മയുടേയും സഹോദരൻ ശശി കുമാറിന്റേയും മാത്രമല്ല നാട്ടുകാരുടെ ഒരു പ്രയപ്പെട്ട കൂട്ടുകാരനെകൂടിയാണ് നഷ്ടമായത്.
മരിക്കുന്നതിന്റെ മണീക്കൂറുകൾക്ക് മുൻപ് തന്നെ അദ്ദേഹം കർമ്മ നിരതനായി രംഗത്തുണ്ടായിരുന്നു. വലിയങ്ങാടിയിലെ തകർന്ന കെട്ടിടത്തിലെ വർക്കിനിടെ അനിയൻ ശശികുമാർ ശ്രദ്ധിക്കണമെന്ന് ഉപദേശിച്ചപ്പോൾ “ ഇതെന്റെ ഉത്തരവാദിത്തമാണ്.. എത്ര റിസ്ക്കുളളതായലും ചെയ്ത് തീർത്തെ പറ്റൂ.. നീ വീട്ടിൽ പോകൂ..” എന്ന മറുപടിയാണ് അദ്ദേഹം നൽകിയത്. അയ്യപുരത്തെ ദുരിതാശ്വാസ ക്യാമ്പിലെ എല്ലാ പ്രവർത്തനങ്ങളിലും അദ്ദേഹമുണ്ടായിരുന്നു.
അങ്ങിനെ വെള്ളപ്പൊക്ക സമയത്ത് ട്രാൻസ്ഫോർമർ ചാർജ്ജ് ചെയ്യുന്നതിനിടെ ഷോക്കേറ്റ് മരിച്ച രഘുനാഥ് ഓരോ പാലക്കാട്ട്കാരന്റേയും അയ്യപുരംകാരന്റേയും നഷ്ടമായി, നൊമ്പരപ്പെടുത്തുന്ന ഓർമ്മയായി മാറി. ദുരന്തത്തിൽ നിന്ന് നാട്ടുകാരെ കരകയറ്റാൻ സ്വജീവിതം ത്യജിച്ച ധീര രക്തസാക്ഷിയായ രഘുവിന്റെ പാവന സമരണക്ക് ഉചിതമായ സ്മാരകം പണിയാൻ നഗരസഭയും വാർഡ് സഭയും തീരുമാനിക്കുകയായിരുന്നു. പ്രളയത്തിൽ പ്രാഥമിക രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ ക്യാമ്പിനും നേതൃത്വം നൽകിയ വ്യക്തി എന്ന നിലയിൽ രഘുനാഥിന്റെ സ്മരണയ്‌ക്കായി ഗ്രന്ഥശാല സജ്ജീകരിക്കാൻ 30.07.2023 ന് ചേർന്ന വാർഡ്സഭായോഗം ഏകകണ്ഠമായി തീരുമാനിക്കുകയും 26.09.2023 ന് നടന്ന കൗൺസിൽ യോഗം സാധൂകരിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ സ്റ്റഡി സെന്റർ സഹിതമുള്ള വായനശാലയാണ് പദ്ധതിയിടുന്നത്. എന്നാൽ ഭാവിയിൽ പരീക്ഷാ പരിശീലനം അടക്കമുള്ള കാര്യങ്ങൾ തുടങ്ങാനും ഉദ്ദേശമുണ്ട്.
‘രഘുനാഥ് സ്മാരക ഗ്രന്ഥശാലയിലേക്ക് ‘ നഗരസഭയിലെ മുഴുവൻ കൗൺസിലമാരും കക്ഷി രാഷ്‌ട്രീയ ഭേദമന്യേ പുസ്തകം സംഭാവന ചെയ്തു. ചെയർ പേഴ്സൽ പ്രിയ അജയൻ ആദ്യ പുസ്തകം സ്വീകരിച്ചു. വൈസ് ചെയർമാൻ അഡ്വ കൃഷ്ണദാസ് സ്റ്റാൻഡിങ് കമിറ്റി ചെയർമാൻമാർ, കക്ഷിനേതാക്കൾ ആയ കെ. വി വിശ്വനാഥ് ,സജോ ജോൺ, സൈതു മീരൻ ബാബു, ഹസ്സനുപ്പ, ബഷീർ എന്നിവർ നേതൃത്വം നൽകി. നഗരസഭാകൗണ്സിലർ എം ശശികുമാറിന്റെ സഹോദരനാണ് മരിച്ച രഘുനാഥ്.
പ്രളയ രക്ഷ പ്രവർത്തനങ്ങൾക്കിടയിൽ ജീവൻ ബലിനൽകിയ രഘുനാഥ് ഉൾപ്പെടെ10 പേർക്ക് അമൃത കീർത്തി പുരസ്‌കാരം നൽകി ആദരിച്ചിരുന്നു .അയ്യപ്പുരം ശാഖ സ്വയം സേവകൻ ആയിരുന്ന രഘുനാഥ് കേരള വൈദ്യുതി മസ്ദൂർ സംഘം പാലക്കാട് ജില്ലാ സെക്രട്ടറി ആയിരുന്നു.