ആദ്യ ദിനം മുതൽ സമ്മിശ്ര അഭിപ്രായങ്ങളാണ് ലിയോ സിനിമയ്‌ക്ക് ലഭിച്ചിരുന്നത്. ലിയോ ആദ്യ ദിനത്തില്‍ തന്നെ148.5 കോടി രൂപ നേടി എന്നാണ് പുറത്ത് വന്ന റിപ്പോർട്ടുകൾ. എന്നാൽ, തമിഴ് നാട്ടിലെ തിയേറ്റർ ഉടമകൾ ചിത്രം തങ്ങൾക്ക് ലാഭകരമല്ലെന്നാണ് പറയുന്നത്.
ചിത്രത്തിന്റെ റിലീസിന് മുമ്പ് തന്നെ റവന്യൂ ഷെയറിംഗ് സംബന്ധിച്ച് നിർമ്മാതാവിനും തിയേറ്റർ ഉടമകൾക്കുമിടയിൽ അഭിപ്രായ വ്യത്യാസം നിലനിന്നിരുന്നു. ലിയോയുടെ തമിഴ്നാട്ടിലെ വിതരണവും നിര്‍മ്മാതാക്കളായ സെവന്‍ സ്ക്രീന്‍ സ്റ്റുഡിയോ ആണ് നിര്‍വ്വഹിച്ചിരിക്കുന്നത്. തിയേറ്റർ ഉടമകള്‍ കളക്ഷന്‍റെ 80 % തങ്ങള്‍ക്ക് നല്‍കണമെന്നതായിരുന്നു കരാര്‍ പറഞ്ഞിരുന്നത്. എന്നാൽ ഇത്ര ഉയര്‍ന്ന ശതമാനം ആവശ്യപ്പെട്ടതിൽ പ്രതിഷേധിച്ച് തുടക്കത്തില്‍ ചിത്രം ബഹിഷ്കരിക്കാന്‍ ചെന്നൈയിലെ തിയേറ്റർ ഉടമകള്‍ തീരുമാനിച്ചിരുന്നു.
എന്നാല്‍ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ലിയോ റിലീസ് ചെയ്യാന്‍ തിയേറ്റർ ഉടമകള്‍ തയ്യാറായത്. തമിഴ്നാട്ടില്‍ 850 സ്ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്തത്. ഉത്സവ സീസണില്‍ മറ്റ് ചിത്രങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ ലിയോ പ്രദര്‍ശിപ്പിക്കാന്‍ തിയേറ്റർ ഉടമകള്‍ തയ്യാറാകേണ്ടി വന്നതെന്നാണ് തമിഴ്നാട് തിയേറ്റർ ഓണേഴ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് തിരുപ്പൂര്‍ സുബ്രഹ്‍മണ്യം പറയുന്നത്.
ലിയോ തങ്ങൾക്ക് ലാഭകരമല്ല. അവർ വാങ്ങുന്നത് ഉയർന്ന ഷെയർ ആണ് കാരണം. തമിഴ്നാട്ടില്‍ മുന്‍പ് ഉണ്ടായിട്ടില്ലാത്ത രീതിയിലുള്ളതാണിത്. പല തിയേറ്റർ ഉടമകളും ലിയോ പ്രദര്‍ശിപ്പിക്കാതിരുന്നത് ബോധപൂര്‍വ്വമെടുത്ത തീരുമാനത്താലാണ്. ഇത്രയും ഉയര്‍ന്ന ശതമാനത്തിലുള്ള ഷെയറിംഗ് തുടരുന്നപക്ഷം തിയറ്റര്‍ നടത്തിപ്പ് ദുഷ്കരമാകുമെന്നും അദ്ദേഹം പറഞ്ഞു.
ലിയോയുടെ പുറത്ത് വരുന്ന കളക്ഷൻ കണക്കുകളെ കുറിച്ചും തിരുപ്പൂർ സുബ്രഹ്മണ്യം വിമർശിക്കുന്നുണ്ട്. ലിയോയുടെ യഥാര്‍ഥ കളക്ഷന്‍ സംബന്ധിച്ച കണക്കെടുപ്പുകളൊന്നും നടക്കുന്നില്ല. നിര്‍മ്മാതാവ് ലളിത് കുമാര്‍ അദ്ദേഹത്തിന് തോന്നിയതുപോലെ ചില കണക്കുകള്‍ അവതരിപ്പിക്കുകയാണെന്നാണ് സുബ്രഹ്മണ്യം പറയുന്നത്. കൂടാതെ, വിദേശ ലൊക്കേഷനുകളില്‍ വ്യാജ ബുക്കിംഗ് നടത്താന്‍ 5 കോടിയോളം അവര്‍ പോക്കറ്റില്‍ നിന്ന് മുടക്കുകയാണ്. എന്നിട്ട് അത് യഥാര്‍ഥ പ്രേക്ഷകര്‍ ബുക്ക് ചെയ്തതാണെന്ന് വിശ്വസിപ്പിക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.