ജയ്പൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കോൺഗ്രസ് നേതാവ് പ്രിയങ്ക വാദ്ര ഉന്നയിച്ച ആരോപണം കെട്ടിച്ചമച്ചതാണെന്ന് വെളിപ്പെടുത്തി ക്ഷേത്ര പുരോഹിതൻ. 21 രൂപ കവറിലാക്കിയ ശേഷം അത് രാജസ്ഥാനിലെ ഭിൽവാര ദേവനാരായണ ക്ഷേത്രത്തിലേക്ക് സംഭാവനയായി സമർപ്പിച്ചുവെന്ന പ്രിയങ്കയുടെ ആരോപണത്തിനെതിരെയാണ് ക്ഷേത്രത്തിലെ പൂജാരിയായ ഹേംരാജ് പോസ്വാൾ രംഗത്തെത്തിയത്.
”പ്രധാനമന്ത്രി 21 രൂപയിട്ട് കവർ നൽകിയതായി താൻ ഒരു പ്രസ്താവനയും നടത്തിയിട്ടില്ലെന്ന് പോസ്വാൾ പറഞ്ഞു. സനാതനന ധർമ്മത്തെ ഇകഴ്‌ത്തി കാണിക്കാനും ക്ഷേത്രങ്ങളുടേയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും പ്രതിച്ഛായ തകർക്കാനും ചില പ്രാദേശിക നേതാക്കളാണ് പ്രാദേശിക മാദ്ധ്യമങ്ങളിൽ ഇത്തരത്തിലുള്ള കെട്ടിച്ചമച്ച വാർത്തകൾ നൽകുന്നത്. പ്രിയങ്ക ഗാന്ധി പറഞ്ഞത് പൂർണമായും കെട്ടിച്ചമച്ച കഥയാണ്.
രാജ്യത്ത് ആയിരക്കണക്കിന് ദേവനാരായണ ക്ഷേത്രങ്ങളുണ്ട്. പ്രിയങ്കയോ ഗാന്ധി കുടുംബത്തിലെ മറ്റാരെങ്കിലുമോ ഇതുവരെ ഒരിക്കലെങ്കിലും അവിടെ സന്ദർശിച്ചിട്ടുണ്ടോ, ക്ഷേത്രങ്ങളിൽ പോകുമ്പോൾ അവർ എത്ര രൂപയാണ് ഇത് വരെ സംഭാവന നൽകിയിട്ടുള്ളത്? രാഷ്‌ട്രീയ നേട്ടങ്ങൾക്ക് വേണ്ടി മതവികാരം വ്രണപ്പെടുത്തരുതെന്നും ” പോസ്വാൾ പറഞ്ഞു.
കഴിഞ്ഞദിവസം ദൗസയിൽ നടന്ന പൊതുപരിപാടിക്കിടെയായിരുന്നു പ്രിയങ്ക പ്രധാനമന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ചത്. ക്ഷേത്രത്തിലേക്ക് പ്രധാനമന്ത്രി നൽകിയ കവറിനുള്ളിൽ 21 രൂപ മാത്രമാണ് ഉണ്ടായിരുന്നത് എന്നായിരുന്നു പ്രിയങ്ക പറഞ്ഞത്. എന്നാൽ സംഭവം വിവാദമായതിന് പിന്നാലെ ന്യായീകരണവുമായി ഇവർ രംഗത്തെത്തിയിരുന്നു. താൻ ടിവിയിൽ കണ്ടത് മാത്രമാണ് പറഞ്ഞതെന്നും, അവകാശവാദത്തിൽ പൂർണമായും ഉറപ്പില്ലെന്നുമായിരുന്നു വാദം. പരാമർശത്തിനെതിരെ പ്രിയങ്കയ്‌ക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യാഴാഴ്ച കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു. ബിജെപി പരാതി നൽകിയതിന് പിന്നാലെയായിരുന്നു നടപടി.