പാണ്ഡ്യ സേനാധിപതിക്ക് വേണ്ടി സുന്ദരേശ ഭഗവാൻ സേനയെ ആനയിച്ച ലീലയാണ് ഇത്. അനന്തഗുണ പാണ്ഡ്യൻ ശിവലോകം പ്രാപിച്ചപ്പോൾ പുത്രനായ കുലശേഖര പാണ്ഡ്യൻ ശിവ ഭഗവാന്റെ പാദാരവിന്ദങ്ങളെ ധ്യാനിച്ചുകൊണ്ട് മന്ത്രിമാരോടൊപ്പം സദ്ഭരണം നടത്തി. സർവ്വ ജനങ്ങൾക്കും ആനന്ദപ്രദായകമായിരുന്നു അദ്ദേഹത്തിന്റെ ഭരണം.
കിരാതന്മാരുടെ പ്രഭുവായ ചേദി രാജാവ് പാണ്ഡ്യരാജാവിനോട് പൊരുതുവാൻ സൈന്യങ്ങളെ ശേഖരിക്കുവാൻ തുടങ്ങിയ വിവരം കുലശേഖര പാണ്ഡ്യൻ ചാരന്മാർ മുഖേന അറിഞ്ഞു. സ്വന്തം സൈന്യാധിപനായ സുന്ദരസാമന്തനെ വിളിച്ചുവരുത്തുകയും സൈന്യബലം വർദ്ധിപ്പിക്കണമെന്ന് പറയുകയും ചെയ്തു. അതിനാവശ്യമുള്ള ധനവും നൽകി. അല്പം പോലും കാലതാമസം വരുത്തരുതെന്നും അറിയിച്ചു.രാജാവിന് വേണ്ടി സൈന്യങ്ങളെ കൊണ്ടുവരുവാൻ പുറപ്പെടുകയാണെന്ന് സൈന്യാധിപൻ മന്ത്രിമാരോട് വിനയപൂർവ്വം പറഞ്ഞു. അതിനുശേഷം ഹാലാസ്യനാഥന്റെ ക്ഷേത്രത്തിലെത്തി സുന്ദരേശ ഭഗവാനോട് ഇങ്ങനെ പ്രാർത്ഥിച്ചു..
“സർവ്വ ജഗന്നാഥ, ദയാനിധെ, സർവ്വജ്ഞാന ശങ്കരാ, പ്രഭോ… സൈന്യങ്ങളെ കൊണ്ടുവരുവാൻ ധാരാളം ധനം രാജാവ് നൽകിയിട്ടുണ്ട് അങ്ങയെയും അങ്ങയുടെ ഭക്തജനങ്ങളെയും പൂജിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു രാജാവിനു വേണ്ടി സൈന്യങ്ങളെ കാണിച്ചുതന്ന് അദ്ദേഹത്തിന്റെ ശത്രുക്കളെ നിഗ്രഹിക്കണം…”
ഭക്തിപൂർവ്വം ഇങ്ങനെ പ്രാർത്ഥിച്ച സുന്ദരസാമന്തൻ വിശ്വാസപൂർവ്വം ഭഗവാന്റെ പാദാരവിന്ദങ്ങൾ പൂജിച്ചതിനുശേഷം സ്വഭവനത്തിൽ എത്തി, രഹസ്യമായി ശിവഭക്തരെ വിളിച്ചുവരുത്തി നാനാവിധത്തിലുള്ള ഭക്ഷണപദാർത്ഥങ്ങൾ നൽകി സന്തോഷിപ്പിച്ചു.ശിവ ഭക്തർക്ക് ഭക്ഷണം നൽകിയതിനു ശേഷം മാത്രമേ അദ്ദേഹം ഭക്ഷണം കഴിച്ചിരുന്നുള്ളൂ. നിത്യവും ഈ കൃത്യം ചെയ്തുകൊണ്ടിരുന്നു. മാത്രമല്ല ശിവഭക്തർക്ക് ഉപനയനം, വിവാഹം, യാഗം, എന്നിവയ്‌ക്കും ധനം നൽകി. ജീർണ്ണിച്ച ക്ഷേത്ര ഭാഗങ്ങൾ നന്നാക്കി. ആയിരം കാൽ മണ്ഡപവും സ്വർണത്തേരും പണിയിപ്പിച്ചു. ഉപദേവതാ മന്ദിരവും മനോഹരമാക്കി. ഇങ്ങനെ കോടിക്കണക്കിന് ധനം സൽകർമ്മങ്ങൾക്കായി വിനിയോഗിച്ചു. സൈന്യ സമ്പാദനത്തിന് വേണ്ടി നാനാദിക്കുകളിലും ഭൃത്യൻമാരെ അയക്കുന്നതായി മന്ത്രിമാർക്ക് തോന്നൽ ഉണ്ടാക്കി.രാജാവും മന്ത്രിമാരും എല്ലാം സത്യമായി തന്നെ വിശ്വസിച്ചു. ഇങ്ങനെ മഹേശ്വരനെ പൂജിച്ചും ശിവ ഭക്തരെ ശുശ്രൂഷിച്ചും സുന്ദരസാമന്തൻ സുന്ദരേശ്വരനെ സേവിച്ച് ജീവിതം നയിച്ചു . ഒരു ദിവസം രാജാവ് സൈന്യാധിപനോട് ശേഖരിച്ച സൈന്യങ്ങളെ കുറിച്ച് ചോദിച്ചു. അതുല്യ ബലശാലികളായ അനേകം സൈന്യങ്ങളെ വരുത്തിയിട്ടുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇത് കേട്ടപ്പോൾ സുന്ദരസാമന്തന്റെ ഭക്ത്യാധിക്യത്തെ പ്രശംസിച്ചുകൊണ്ട് കൊണ്ടുവന്ന സൈന്യങ്ങളെ അടുത്തദിവസം രാവിലെ കാണിക്കണമെന്ന് രാജാവ് പറഞ്ഞു.. ഈ അഭിപ്രായപ്രകടനം സുന്ദരസാമന്തനെ വിഷമിപ്പിച്ചു. അദ്ദേഹം ഹേമ പത്മാകാരത്തിൽ സ്നാനം ചെയ്തു, ഭസ്മരുദ്രാക്ഷാദികൾ ധരിച്ച് മീനാക്ഷി ദേവിയെ ഭക്തിപൂർവ്വം തൊഴുതു. അതിനുശേഷം ഹാലാസ്യനാഥനായ സുന്ദരേശ്വര ഭഗവാനെ ദർശിക്കുകയും പ്രണമിക്കുകയും സ്തുതിക്കുകയും ചെയ്തു. “ഇനി ഞാൻ നാളെ എങ്ങനെയാണ് രാജാവിന് സൈന്യത്തിന് കാണിച്ചു കൊടുക്കുന്നത്..?? അങ്ങ് ഇതിനൊരു ഉത്തരം നൽകേണമേ. അങ്ങയുടെ പാദരവിന്ദങ്ങൾ അല്ലാതെ മറ്റൊരാശ്രയം എനിക്കില്ല” എന്ന് പ്രാർത്ഥിച്ചു..
കൈകൂപ്പി പ്രാർത്ഥിച്ചുകൊണ്ട് നിൽക്കുന്ന സൈന്യാധിപന് ഒരു ആകാശവാണി കേൾക്കുവാൻ സാധിച്ചു.. “അല്ലയോ സുന്ദരസാമന്ത അങ്ങ് ഖേദിക്കേണ്ട..!! എന്റെ ഭക്തർ ദുഃഖിക്കുന്നത് എനിക്ക് അസഹ്യമാണ്. അങ്ങയുടെ സകല ആഗ്രഹങ്ങളും ഞാൻ സാധിപ്പിക്കാം. നാളെ രാവിലെ അനവധി ഭടന്മാരെ രാജാവിന്റെ മുമ്പിൽ കാണിച്ചു കൊടുക്കാം. അപ്പോൾ അദ്ദേഹം സന്തോഷിക്കുകയും നിനക്ക് സർവ്വാധിപത്യം നൽകുകയും ചെയ്യും..” ഈ ആകാശവാണി സൈന്യാധിപനു ധൈര്യവും ആശ്വാസവും നൽകി. അടുത്ത ദിവസം സൂര്യോദയത്തിന് മുമ്പായി സുന്ദരേശ സന്നിധിയിൽ പോയി സ്തുതിക്കുകയും പ്രണമിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തതിനുശേഷം മൂലലിംഗത്തെ സ്മരിച്ചുകൊണ്ട് ഏതാനും ഭടന്മാരോടൊപ്പം രാജമന്ദിരത്തെ ലക്ഷ്യമാക്കി നടന്നു. രാജാവിനോട് എന്താണ് പറയേണ്ടതെന്ന് ചിന്തയോടുകൂടി അല്പം അകലെയായി നിന്നു. പെട്ടെന്ന് ശിവന്റെ ഭൂതഗണങ്ങൾ ഭടന്മാരുടെ രൂപത്തിൽ പ്രത്യക്ഷപ്പെട്ടു. പെരുമ്പറ മുഴക്കിക്കൊണ്ടും മദ്ദളം ചെണ്ട തുടങ്ങിയവയുടെ ശബ്ദങ്ങൾ ഉണ്ടാക്കിക്കൊണ്ടുമാണ് അവർ ആഗതനായത് നാനാ വേഷങ്ങൾ ധരിച്ചും നാനാ ഭാഷകൾ സംസാരിച്ചുമായിരുന്നു അവരുടെ ആഗമനം. പല രാജ്യങ്ങളിൽ നിന്ന് വന്നവരാണെന്ന് രാജാവിനെ ബോധ്യപ്പെടുത്തുവാനാണ് വേഷത്തിലും ഭാഷയിലും വൈവിധ്യം പുലർത്തിയത്.. എല്ലാം സുന്ദരേശന്റെ ലീല ആണല്ലോ. ഭക്തന്റെ ആഗ്രഹപ്രകാരം സൈന്യങ്ങളെ ആനയിപ്പിച്ചത് ഹാലാസ്യനാഥനാണ്. ചിലർ മിന്നുന്ന വാൾ ധരിച്ചും മറ്റു ചിലർ ചാപ ബാണങ്ങൾ ധരിച്ചും, വേറെ ചിലർ ചക്രം കുന്തം ശൂലം മുതലായവ കൈകളിൽ പിടിച്ചുമാണ് അവിടെ സന്നിഹിതരായത്. നാല് സമുദ്രങ്ങൾ ഒന്നിച്ചു വരുന്നതുപോലെ നാനാ ഭടന്മാരെ കൊണ്ട് മധുരാപുരി നിറഞ്ഞു. നന്ദി മഹാകാളൻ തുടങ്ങിയ ഭൂതഗണങ്ങൾ കുതിരപ്പുറത്തും അവരുടെ സേനാധിപനായി സുന്ദരേശ ഭഗവാൻ മറ്റൊരു കുതിരപ്പുറത്തും ആഗമിച്ച് സൈന്യവ്യൂഹത്തെ ധന്യമാക്കി.
സുന്ദരസാമന്തൻ സൈന്യങ്ങൾ വന്നതായി രാജാവിനെ അറിയിച്ചു. അദ്ദേഹം സൈന്യങ്ങളെ കാണുവാനുള്ള ഉത്കണ്ഠയോടുകൂടി രാജമന്ദിരത്തിൽ നിന്ന് പുറത്തേക്ക് വന്ന് ആസ്ഥാനമണ്ഡപത്തിൽ എത്തി. മന്ത്രിമാരുടെയും ജനങ്ങളുടെയും അകമ്പടിയോടുകൂടിയാണ് അദ്ദേഹം എത്തിയത്. സേനാ നായകനായ സുന്ദരേശ്വര ഭഗവാനും കൂടെ വന്ന സൈന്യങ്ങളായ ഭൂതഗണങ്ങളും രാജസമീപം എത്തി. സൈന്യാധിപൻ കയ്യിലുള്ള വടി ചലിപ്പിച്ചപ്പോൾ സൈന്യങ്ങൾ ഓരോ പംക്തി ആയി നിന്നു. രാജാവ് സൈന്യങ്ങളെ പ്രത്യേകം പ്രത്യേകം പരിചയപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു. സുന്ദരേശ്വരഭഗവാനെ മനസ്സിൽ ധ്യാനിച്ചുകൊണ്ട് സുന്ദരസാമന്തൻ ഭടന്മാരെ പരിചയപ്പെടുത്തി. അന്തര്യാമിയായ ഭഗവാൻ അതിനുള്ള വാക് സാമർഥ്യം ഭക്തന് നൽകി. ആന്ധ്ര കർണാടകം കാഞ്ചി മഹാരാഷ്‌ട്ര മഗധം ബംഗാൾ കാശ്മീരം തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് വന്നവരാണെന്ന് പറഞ്ഞ് ഗുണഗണങ്ങൾ പറഞ്ഞു കേൾപ്പിച്ചു. സ്വന്തം നാട്ടിൽ ഉള്ളവരെയും പരിചയപ്പെടുത്തി.
രാജാവ് നൽകിയ ധനം കൊണ്ടാണ് വൻ സൈന്യത്തെ വരുത്തിയതെന്ന് സൈന്യാധിപൻ പറഞ്ഞു അന്തര്യാമിയായ ഭഗവാൻ തന്നെയാണ് ഇതും പറയിച്ചത്. ഇത് എല്ലാവരെയും അത്ഭുതപ്പെടുത്തി. അശ്വാരൂഢനായ സൈന്യാധിപനെ രാജാവ് കൈകൊണ്ട് ആദ്യം കാണിച്ചു വിളിച്ചു. സൈന്യസമേതം ആഗതനായ അദ്ദേഹത്തിന് വിവിധങ്ങളായ ആഭരണങ്ങളും വസ്ത്രങ്ങളും നൽകി. ഭഗവാൻ അവ ധരിച്ചു. സ്വന്തം കുതിരയെ നാനാഭാഗത്തേക്കും ഓടിച്ച് ജനങ്ങളെ സന്തോഷിപ്പിച്ചു. സൈന്യാധിപൻ വളരെ വേഗത്തിൽ സൈന്യ മധ്യത്തിൽ മറഞ്ഞു. രാജ സമക്ഷം ഒരു ഭടൻ ശത്രു രാജാവായ ചേര രാജാവ് വധിക്കപ്പെട്ട വാർത്ത അറിയിച്ചു. പാണ്ഡ്യരാജാവിനോട് യുദ്ധം ചെയ്യാൻ വേണ്ടി സൈന്യസമേതം വന്നുകൊണ്ടിരിക്കുമ്പോൾ ഒരു സിംഹം അദ്ദേഹത്തെ വധിച്ചു..
എല്ലാവർക്കും അത്ഭുതം നൽകിയ ഈ ലീലയും സുന്ദരേശ്വര ഭഗവാന്റെ തന്നെയാണ് സൈന്യാധിപനായ സുന്ദരസാമന്തന് ആഭരണങ്ങളും വസ്ത്രങ്ങളും സമ്മാനമായി നൽകി. മാത്രമല്ല സർവ്വസൈന്യാധിപത്യവും നൽകി. ശത്രു രാജാവ് വധിക്കപ്പെട്ടപ്പോൾ സൈന്യങ്ങൾക്ക് പോകുവാനുള്ള അനുവാദം നൽകി. എല്ലാം സുന്ദരേശന്റെ ലീലയാണെന്ന് അറിഞ്ഞപ്പോൾ ഭക്തരും രാജാവും ഭഗവാന്റെ ഭക്തവാത്സല്യത്തെ ഭക്തിപൂർവ്വം പുകഴ്‌ത്തി. ഹാലസ്യനാഥന്റെ കാരുണ്യവും അനുഗ്രഹവും ലഭിച്ച സുന്ദരസാമന്ദൻ ആനന്ദസാഗരത്തിൽ ആറാടി. സുന്ദരേശ ഭക്തനായ രാജാവ് സ്വർണ്ണം കൊണ്ട് രത്നം കൊണ്ടും ഉള്ള പൂജാ പാത്രങ്ങൾ നിർമ്മിച്ചു.
ഭക്തനുവേണ്ടി സേനാനയനം നടത്തിയ ഈ ലീല സകല സൗഭാഗ്യങ്ങളും ശിവസായൂജ്യവും പ്രദാനം ചെയ്യും
അടുത്ത ഹാലാസ്യ മാഹാത്മ്യം 31 – നൃപതിക്ക് നീവിദാനം
അവലംബം-വ്യാസദേവൻ രചിച്ച സ്‌കന്ദപുരാണത്തിലെ അഗസ്ത്യസംഹിത അടിസ്ഥാനമാക്കി ശ്രീ ചാത്തുക്കുട്ടി മന്നാടിയാർ രചിച്ച ഹാലാസ്യ മാഹത്മ്യം കിളിപ്പാട്ട്.
കെ രാധാമണി തമ്പുരാട്ടി
ഫോൺ 8281179936
ആലപ്പുഴ സനാതന ധർമ്മ വിദ്യാലയത്തിൽ അധ്യാപികയായിരുന്നു ലേഖിക . ഔദ്യോഗിക രംഗത്തു നിന്ന് വിരമിച്ച ശേഷം ആധ്യാത്മിക രചനകൾ നിർവ്വഹിച്ചുകൊണ്ടിരിക്കുന്നു .
ശിവാവതാരങ്ങൾ, ശിവകഥാമൃതം, (ഡി സി ബുക്സ്), ശിവജ്ഞാനാമൃതം, ശിവസ്തോത്രമാല, ശിവമഹാസ്തോത്രവും ശിവസഹസ്രനാമവും (കേരളാ ബുക്ക് ട്രസ്റ്റ് കോഴിക്കോട്), ശിവപുരാണ സംഗ്രഹം (ഗുരുവായൂർ ദേവസ്വം),വൈശാഖ മാഹാത്മ്യം (തീരഭൂമി ബുക്സ് ), എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് ..
ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഹാലസ്യ മാഹാത്മ്യത്തിന്റെ എല്ലാ ലേഖനങ്ങളും പ്രസിദ്ധീകരിക്കുന്ന മുറക്ക് ക്രമമായി ലഭിക്കും.















