പഴശ്ശിയുടെ പടയാളികളായ കുറിച്യരുടെ പോരാട്ടത്തിന്റെയും നായാട്ടിന്റെയും ഓർമ്മയിൽ കുറിച്യ തറവാടുകളിൽ തുലാം പത്ത് ആഘോഷം നടന്നു. പാരമ്പര്യത്തിന്റെ സ്മരണകളുണർത്തിയാണ് വയനാട് ജില്ലയിലെ വനവാസി വിഭാഗമായ കുറിച്ച്യർ തുലാം പത്ത് ആഘോഷിച്ചത്. വയനാട്ടിലെ കരയ്‌ക്കാമല, ചെറുവലം കൊമ്മയാട് തറവാട്ടിൽ വച്ച് തറവാട് കാരണവർ അണ്ണന്റെ നേതൃത്വത്തിൽ ചടങ്ങുകൾ നടന്നു.
നായാട്ടും ആയുധപൂജയുമാണ് തുലാം പത്തിനുള്ള പ്രധാനചടങ്ങ്. തുടർന്ന് പൂജിച്ച അമ്പും വില്ലുമായി കാട്ടിൽ വേട്ടക്കിറങ്ങുന്നു. മൃഗങ്ങളെ വേട്ടയാടുന്നതിൽ വനം വകുപ്പിന്റെ നിയന്ത്രണം ഉള്ളതിനാൽ നായാട്ടും മറ്റു പൂജകളും ചടങ്ങുകൾ മാത്രമായി ഒതുങ്ങി.
തുലാം പത്ത് വയനാട്ടിലെ കുറിച്യർക്ക് നായാട്ടിന്റെയും പോരാട്ടവീര്യത്തിന്റെയും ദിവസം കൂടിയാണ്. ഈ ദിവസം കുറിച്യതറവാടുകളിൽ എല്ലാ കുടുംബാംഗങ്ങളും തങ്ങളുടെ ആചാരത്തിനും അനുഷ്ഠാനത്തിനും വേണ്ടി ഒത്തുകൂടും. മാറിയ കാലത്തും തങ്ങളുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും മറക്കാൻ കുറിച്യർക്ക് കഴിയില്ല. പരമ്പരാഗത ആയുധമായ അമ്പും, വില്ലും ഇന്നും കുറിച്യരുടെ ജീവിതത്തിന്റെ ഭാഗമാണ് അതു പോലെ തന്നെ തുലാം പത്തും.
പണ്ടുകാലത്ത് ശത്രുക്കളിൽ നിന്ന് രക്ഷനേടാനും മൃഗങ്ങളെ വേട്ടയാടാനും ഉപയോഗിച്ചിരുന്ന അമ്പും വില്ലുമാണ് തുലാം പത്തിന് പൂജയ്‌ക്ക് വയ്‌ക്കുന്നത്. ഉന്നം പിഴയ്‌ക്കാതെ ലക്ഷ്യസ്ഥാനത്ത് പതിക്കുന്ന അമ്പെയ്‌ത്തിന്റെ പോരാട്ടവീര്യം തന്നെയാണ് ബ്രിട്ടീഷ് ഭരണകാലത്ത് പഴശ്ശിയുടെ പട നയിക്കാൻ തലയ്‌ക്കൽ ചന്തുവിന്റെ നേതൃത്വത്തിൽ കുറിച്യർക്ക് സാധ്യമായത്.
അമ്പും വില്ലും പൂജിച്ചെടുത്ത് നായാട്ടിനിറങ്ങുന്ന പുരുഷന്മാർ പക്ഷികളെയും മൃഗങ്ങളെയും അമ്പെയ്ത് പിടിക്കും. വർഷത്തിലൊരിക്കലാണ് ആയുധങ്ങൾ പൂജിച്ചെടുത്ത് നായാട്ടിനിറങ്ങുന്നത്. ചീകി മിനുക്കിയെടുത്ത ഇല്ലിയും, ഓടയും കൊണ്ടുണ്ടാക്കിയ മൊട്ടും, കൂർത്ത മുനയുള്ള അമ്പുകളുമാണ് നായാട്ടിന് ഉപയോഗിക്കുന്നത്. നായാട്ടിന് പോകുന്ന സംഘത്തിൽ കൂടുതൽ മൃഗങ്ങളെയും പക്ഷികളെയും വേട്ടയാടി പിടിക്കുന്ന പുരുഷന്മാർക്ക് വീര പരിവേഷമാണുള്ളത്. പക്ഷേ ഇന്ന് അതെല്ലാം ഓർമ്മകൾ മാത്രമാണ് കാരണം, നായാട്ട് ഇന്ന് നിയമവിരുദ്ധമായതിനാൽ ആചാരങ്ങൾ ആയുധ പൂജയിൽ ഒതുക്കേണ്ട വന്ന സാഹചര്യമാണ്.















