തിരുവനന്തപുരം: ദൂരപരിധി ലംഘിച്ച് മത്സ്യബന്ധനം നടത്തിയെന്ന് ആരോപണത്തിൽ മുതലപ്പൊഴിയിൽ വള്ളങ്ങൾ കസ്റ്റഡിയിൽ എടുത്ത് മറൈൻ എൻഫോഴ്‌സ്‌മെന്റ്. ഇന്ന് രാവിലെയാണ് സംഭവം. മറൈൻ എൻഫോഴ്‌സ്‌മെന്റിന്റെ ബോട്ടും അഴിമുഖത്ത് നിന്നും കടലിലേക്ക് പോവുകയായിരുന്ന 40 പേരടങ്ങുന്ന മത്സ്യബന്ധന വള്ളവുമായി കൂട്ടിയിടിച്ചിരുന്നു. പതിവായി അപകടങ്ങൾ നടക്കുന്ന പുലിമുട്ടിന് സമീപത്ത് വെച്ചായിരുന്നു കൂട്ടിയിടിച്ചത്.
എന്നാൽ ഇടിയുടെ ആഘാതത്തിൽ തകർന്ന വള്ളങ്ങൾ മറൈൻ എൻഫോഴ്‌സ്‌മെന്റ് വിഴിഞ്ഞം ഓഫീസിലേക്ക് കൊണ്ടുപോയി. കൂട്ടത്തിൽ വള്ളത്തിൽ ഉണ്ടായിരുന്ന ഒരു മത്സ്യത്തൊഴിലാളിയെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ദൂരപരിധി ലംഘിച്ചു എന്ന് അറിയിച്ചുകൊണ്ടാണ് വള്ളങ്ങൾ മറൈൻ എൻഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിലെടുത്തത്.
വള്ളം തിരികെ നൽകാത്തതിൽ പ്രതിഷേധിച്ച് മുതലപ്പൊഴിയിൽ മത്സ്യത്തൊഴിലാളികൾ റോഡ് ഉപരോധിച്ചു. തുടർന്ന് മത്സ്യത്തൊഴിലാളികൾ തീരദേശ പാത ഉപരോധിക്കുകയും പോലീസുകാരുമായി വാക്ക് തർക്കം ഉണ്ടാവുകയും ചെയ്തു. പോലീസും ഫിഷറീസ് ഉദ്യോഗസ്ഥരും ചേർന്ന് ഉപരോധം താൽക്കാലികമായി നിർത്തിവെച്ചെങ്കിലും മറൈൻ എൻഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിലെടുത്ത വള്ളങ്ങൾ വിട്ടുക്കൊടുക്കണമെന്നും ഉദ്യോഗസ്ഥർക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുക്കണമെന്നുമാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം. ചെറുവള്ളങ്ങളെ മത്സ്യബന്ധനത്തിന് മറൈൻ ഫോഴ്‌സ് അനുവദിക്കുന്നില്ലെന്നും ആരോപണങ്ങളും ഉയരുന്നുണ്ട്.