ദിസ്പൂർ : മതം അനുവദിച്ചാലും ഒരു അസം സർക്കാർ ജീവനക്കാരനെയും രണ്ടാം വിവാഹം കഴിക്കാൻ അനുവദിക്കില്ലെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ . വ്യക്തിപരമായ കാരണമാണെങ്കിൽ പോലും ആ വ്യക്തി സർക്കാരിൽ നിന്ന് അനുമതി വാങ്ങേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു .
“മുസ്ലീം പുരുഷന്മാർ രണ്ട് സ്ത്രീകളെ വിവാഹം കഴിക്കുകയും പിന്നീട് രണ്ട് ഭാര്യമാരും ഒരേ വ്യക്തിയുടെ പെൻഷനുവേണ്ടി പോരാടുകയും ചെയ്യുന്ന കേസുകൾ ഞങ്ങൾ കാണുന്നു. ഈ നിയമം നേരത്തെ തന്നെ ഉണ്ടായിരുന്നു, ഇപ്പോൾ ഞങ്ങൾ അത് നടപ്പിലാക്കാൻ തീരുമാനിച്ചു,” – അദ്ദേഹം പറഞ്ഞു.
ബഹുഭാര്യത്വം നിരോധിക്കുന്നതിനുള്ള നിയമം അസമിലെ നാല് ലക്ഷം തൊഴിലാളികൾക്ക് 58 വർഷം മുമ്പ് ഏർപ്പെടുത്തിയ സർവീസ് റൂളാണ് . അത് ആദ്യ പങ്കാളി ജീവിച്ചിരിക്കുന്നിടത്തോളം സർക്കാരിന്റെ സമ്മതമില്ലാതെ രണ്ടാമത് വിവാഹം കഴിക്കുന്നത് തടയുന്നു. മുസ്ലീങ്ങളെ പേരെടുത്ത് പരാമർശിക്കാതെ, വ്യക്തിനിയമം അനുവദനീയമായ പുരുഷന്മാർക്ക് പോലും ഈ നിയമം ബാധകമാണെന്ന് സർക്കുലറിൽ പറയുന്നു .
ഒക്ടോബർ 20ന് പേഴ്സണൽ അഡീഷണൽ ചീഫ് സെക്രട്ടറി നീരജ് വർമയാണ് വിജ്ഞാപനം പുറപ്പെടുവിച്ചത് . 1965 ലെ അസം സിവിൽ സർവീസസ് ചട്ടങ്ങളിലെ റൂൾ 26 ലെ വ്യവസ്ഥകൾ പ്രകാരമാണ് മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്. വ്യവസ്ഥകൾ ലംഘിച്ചാൽ നിർബന്ധിത വിരമിക്കൽ ഉൾപ്പെടെയുള്ള ശിക്ഷ ഉണ്ടാകുമെന്നും ഉത്തരവിൽ പറയുന്നു.