കൊച്ചി: കളമശേരിയിൽ പൊട്ടിത്തെറി ഉണ്ടായ സാഹചര്യത്തിൽ മികച്ച ചികിത്സയൊരുക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ആരോഗ്യ വകുപ്പ് ഡയറക്ടർക്കും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്കും നിർദ്ദേശം നൽകി. ആശുപത്രികൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. അവധിയിലുള്ള മുഴുവൻ ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകരും അടിയന്തരമായി തിരിച്ചെത്താൻ മന്ത്രി നിർദേശം നൽകി. കളമശേരി മെഡിക്കൽ കോളേജ്, എറണാകുളം ജനറൽ ആശുപത്രി, കോട്ടയം മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ അധിക സൗകര്യങ്ങളൊരുക്കാനും നിർദേശം നൽകി. അധിക ജീവനക്കാരുടെ സേവനവുമൊരുക്കും. ജില്ലയിലെ മറ്റാശുപത്രികളിലും സൗകര്യമൊരുക്കാൻ മന്ത്രി നിർദ്ദേശംനൽകി.
കളമശ്ശേരി യഹോവാ സാക്ഷികളുടെ കൺവെൻഷൻ സെന്ററിലായിരുന്നു വൻ സ്ഫോടനം നടന്നത്. മൂന്ന് ദിവസം മുൻപ് ആരംഭിച്ച കൺവെൻഷന്റെ അവസാന ദിവസമായിരുന്നു ഇന്ന്. ഏകദേശം 2000 പേർ വേദിയിൽ ഉണ്ടായിരുന്നു. സ്റ്റേജിന് സമീപമായാണ് സ്‌ഫോടനം ഉണ്ടായത്. മിനിറ്റുകളുടെ വ്യത്യാസത്തിൽ വേദിയുടെ മൂന്നിടങ്ങളിലായാണ് സ്‌ഫോടനം നടന്ന്ത്. സംഭവത്തെ തുടർന്ന് ഒരാൾ തൽക്ഷണം മരിച്ചു. കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രാർത്ഥനയ്‌ക്കെത്തിയ 23 -ഓളം പേർക്കാണ് പരിക്കേറ്റത്. ഇതിൽ അഞ്ച് പേരുടെ നില അതീവ ഗുരുതരമാണ്.