തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് പണിമുടക്കിന് തീരുമാനം. തങ്ങളുടെ ആവശ്യങ്ങൾ ഉന്നയിച്ച് സ്വകാര്യ ബസ് സംയുക്തസമര സമിതി നൽകിയ കത്ത് ഗതാഗത മന്ത്രി പരിഗണിച്ചില്ലെങ്കിൽ അടുത്ത മാസം 21-ാം തീയതി മുതൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും സമരഭാരവാഹികൾ അറിയിച്ചു.
വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് വർദ്ധിപ്പിക്കുക, ബസുകളിൽ സീറ്റ് ബെൽറ്റും ക്യാമറയും ഘടിപ്പിക്കുന്ന തീരുമാനത്തിൽ മാറ്റം വരുത്തുക, തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമിതി ഗാതാഗത മന്ത്രിക്ക് കത്ത് നൽകിയത്. എന്നാൽ ബസുകളിൽ ക്യാമറ ഘടിപ്പിക്കുന്ന ആവശ്യം ബസ് ഉടമകൾ തന്നെയാണ് മുന്നോട്ട് വെച്ചതെന്നാണ് ഗതാഗതമന്ത്രിയുടെ വാദം. വാഹനാപകടങ്ങളിൽ ബസ് ജീവനക്കാരെ പ്രതികളാക്കുന്നത് തടയുന്നതിനായും യഥാർത്ഥ പ്രതികളെ കണ്ടെത്താനും ക്യാമറ ബസുകളിൽ ഘടിപ്പിക്കണമെന്ന് ബസ് ഉടമകൾ തന്നെയാണ് പറഞ്ഞതെന്ന് മന്ത്രി ആന്റണി രാജു അറിയിച്ചു.
അതേസമയം ബസ് പണിമുടക്ക് പ്രഖ്യാപിച്ചതിനെ തുടർന്ന് ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിൽ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വെച്ചതായി അധികൃതർ വ്യക്തമാക്കി. മാറ്റിവെച്ച പരീക്ഷകൾ നവംബർ മൂന്നിന് ഉച്ചയ്‌ക്ക് രണ്ട് മണി മുതൽ 5 മണി വരെ നടത്തും.