കോഴിക്കോട്: യുനസ്‌കോയുടെ സാഹിത്യ നഗര പദവി ലഭിച്ച കോഴിക്കോടിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ച് കുറിപ്പാലാണ് ഇന്ത്യയിൽ ഈ പദവി ലഭിക്കുന്ന ആദ്യത്തെ നഗരമായ കോഴിക്കോടിന് പ്രധാനമന്ത്രി അഭിനന്ദനങ്ങൾ നേർന്നത്. സാഹിത്യ മേഖലയോടുളള കോഴിക്കോടിന്റെ അഭിനിവേശം യുനസ്‌കോ അംഗീകാരം ലഭിച്ചതോടെ ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ടെന്ന് അദ്ദേഹം പറഞ്ഞു.
യുനെസ്‌കോയുടെ ‘സാഹിത്യ നഗരം’ ബഹുമതി ലഭിച്ചതോടെ സാഹിത്യത്തോടുള്ള കോഴിക്കോടിന്റെ അഭിനിവേശം ആഗോളതലത്തിൽ ഇടം നേടിയിരിക്കുന്നു. ഊർജ്ജസ്വലമായ സാഹിത്യ പാരമ്പര്യമുള്ള നഗരം പഠനത്തെയും കഥാകഥനത്തെയും പ്രതിനിധാനം ചെയ്യുന്നു. സാഹിത്യത്തോടുള്ള കോഴിക്കോടിന്റെ അഗാധമായ സ്‌നേഹം ലോകമെമ്പാടുമുള്ള എഴുത്തുകാരെയും വായനക്കാരെയും പ്രചോദിപ്പിക്കുന്നത് ഇനിയും തുടരട്ടെ – പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
കോഴിക്കോടിന്റെ മഹത്തായ സാഹിത്യ പൈതൃകവും പാരമ്പര്യവും കണക്കിലെടുത്താണ് ഈ പദവി ലഭിച്ചത്. ലോക നഗര ദിനത്തിൽ യുനെസ്‌കോ പുറത്തിറക്കിയ 55 ക്രിയേറ്റീവ് നഗരങ്ങളുടെ ഏറ്റവും പുതിയ പട്ടികയിലാണ് കോഴിക്കോട് ഇടം പിടിച്ചത്. ചെക്ക് റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ പ്രാഗ് ആണ് സാഹിത്യ നഗര പദവി ലഭിച്ച ലോകത്തിലെ ആദ്യം നഗരം. മദ്ധ്യപ്രദേശിലെ ഗ്വാളിയാർ സംഗീത നഗരപദവിയും നേടി.
സാഹിത്യനഗര പദവി ലഭിച്ചതോടെ, ഈ പട്ടികയിലെ വിവിധ രാജ്യങ്ങളിലെ എഴുത്തുകാരുമായി അടുത്ത ബന്ധം സ്ഥാപിക്കാനും സാഹിത്യവിനിമയ പരിപാടികളുടെ ഭാഗമായി കോഴിക്കോട്ടെ എഴുത്തുകാർക്കും സാഹിത്യ വിദ്യാർത്ഥികൾക്കും വിദേശ സന്ദർശനങ്ങൾക്കും അവസരം ലഭിക്കും. വിദേശ രാജ്യങ്ങളിലെ പ്രശസ്ത എഴുത്തുകാർക്ക് കോഴിക്കോട് വന്ന് താമസിച്ച് പുസ്തകങ്ങൾ തർജമ ചെയ്യാനും അവസരമൊരുങ്ങും