പൂനെ: ദക്ഷിണാഫ്രിക്കയുടെ അതിരടി മാസിന് മുന്നിൽ തോറ്റ് തുന്നം പാടി കിവീസ്. സൗത്ത് ആഫ്രിക്ക ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് വലിയ പോരാട്ടം കാഴ്ച വയ്‌ക്കാതെ ന്യൂസിലൻഡ് കീഴടങ്ങുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 357 റൺസാണ് അടിച്ച് കൂട്ടിയത്. മറുപടി ബാറ്റിംഗിൽ കീവിസിന്റെ പോരാട്ടം 167 റൺസിന് അവസാനിച്ചു. 190 റൺസിന്റെ മിന്നും വിജയമാണ് ഏയ്ഡൻ മർക്രാമും സംഘവും പേരിലാക്കിയത്. സെഞ്ച്വറി നേടിയ ക്വിൻറൺ ഡി കോക്കും വാൻഡർ ഡസ്സനും ഒമ്പതോവറിൽ വെറും 46 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്‌ത്തിയ കേശവ് മഹാരാജാണ് കിവീസിനെ വീഴ്‌ത്തിയത്.
മറുപടി ബാറ്റിംഗിൽ കിവീസ് ആരാധകരുടെ പ്രതീക്ഷകൾ ദക്ഷിണാഫ്രിക്കൻ ബൗളിംഗ് നിര തുടക്കത്തിലേ തല്ലിക്കൊഴിച്ചു. തുടർച്ചയായി വിക്കറ്റുകൾ നിലംപൊത്തിയപ്പോൾ ഗ്ലെൻ ഫിലിപ്പ്‌സിന് (60) മാത്രമാണ് പിടിച്ച് നിൽക്കാനായത്. വിൽ യംഗ്(33), ഡാരിൽ മിച്ചൽ(24) എന്നിവർ മാത്രമാണ് ഫിലിപ്പ്‌സിനെ കൂടാതെ രണ്ടക്കം കടക്കാനായത്. 4 റൺസ് നേടിയ ടോം ലാഥവും 7 റൺസ് വീതം നേടി മിച്ചൽ സാറ്റ്‌നറും ടിം സൗത്തിയും പിന്നാലെ കൂടാരം കയറി. ജെയിംസ് നിഷാം റൺസ് പോലും നേടാനാകാതെ പുറത്തായപ്പോൾ ട്രെന്റ് ബോൾട്ട് 9 റൺസ് നേടി മടങ്ങി. ദക്ഷിണാഫ്രിക്കയ്‌ക്കായി കേശവ് മഹാരാജ് നാലും മാർകോ ജാൻസൺ
മൂന്ന് വിക്കറ്റും വീഴ്‌ത്തി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്‌ക്ക് പവർപ്ലേ അവസാനിക്കുന്നതിന് മുൻപേ തന്നെ നായകൻ തെംബ ബാവുമയെ നഷ്ടമായി. 28 പന്തിൽ നിന്ന് 24 റൺസ് നേടിയ ബാവുമയെ ട്രെൻഡ് ബോൾട്ട് ഡാരിൽ മിച്ചലിന്റെ കൈകളിലെത്തിക്കുകയായിരുന്നു. സ്‌കോർ 38ൽ എത്തിയപ്പോൾ ആദ്യ വിക്കറ്റ് വീണെങ്കിലും ക്രീസിലൊന്നിച്ച ഡീക്കോക്കും ഡസ്സനും ചേർന്ന് 200 റൺസിന്റെ കൂട്ടുകെട്ടാണ് രണ്ടാം വിക്കറ്റിൽ പടുത്തുയർത്തിയത്. അതിനിടെ 103 പന്തിൽ ഡി കോക്ക് സെഞ്ച്വറി തികച്ചു. 116 പന്തിൽ 114 റൺസ് നേടിയ ഡി കോക്കിനെ പുറത്താക്കി ടിം സൗത്തിയാണ് അപകടകരമായ ഈ കൂട്ടുകെട്ട് തകർത്തത്.
നാലാമനായി ഇറങ്ങിയ ഡേവിഡ് മില്ലർക്കൊപ്പം വാൻഡർ ഡസ്സൻ ടീം സ്‌കോർ 300 കടത്തി. 48-ാം ഓവറിൽ സ്‌കോർ 316ൽ നിൽക്കെ വാൻഡർ ഡസ്സൻ മടങ്ങി.118 പന്തുകളിൽ നിന്ന് അഞ്ച് സിക്സും ഒൻപത് ബൗണ്ടറികളുമുൾപ്പടെ 133 റൺസ് നേടിയായിരുന്നു താരത്തിന്റെ മടക്കം. അവസാന പത്തോവറിൽ 119 റൺസടിച്ച് ദക്ഷിണാഫ്രിക്ക കൂറ്റൻ സ്‌കോറിലെത്തി.30 പന്തുകളിൽ നിന്ന് 53 റൺസ് നേടിയ മില്ലർ ഒരു പന്ത് ശേഷിക്കെയാണ് പുറത്തായത്. ഇന്നിങ്സിലെ അവസാന പന്ത് നേരിട്ട എയ്ഡൻ മാർക്രം തകർപ്പൻ സിക്സർ പറത്തി ദക്ഷിണാഫ്രിക്കയെ 357ലെത്തിച്ചു. ക്ലാസൻ 15 റൺസ് നേടി പുറത്താകാതെ നിന്നു. കിവീസിനായി ടിം സൗത്തി രണ്ട് വിക്കറ്റ് വീഴ്‌ത്തി. ട്രെൻഡ് ബോൾട്ടും ജെയിംസ് നീഷാമും ഓരോ വിക്കറ്റ് വീതവും നേടി.