കൊച്ചി: കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ. മോട്ടർ വാഹന വകുപ്പ് നൽകാനുള്ള 2.84 കോടി രൂപ ലഭിക്കാത്തതിനാൽ സംസ്ഥാനത്തെ വാഹന റജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റുകളുടെയും (ആർസി) ഡ്രൈവിംഗ് ലൈസൻസുകളുടെയും വിതരണം തപാൽ വകുപ്പ് നിർത്തി.
ജൂലൈ മുതൽ സെപ്റ്റംബർ വരെ ലൈസൻസ് മേൽവിലാസക്കാർക്ക് എത്തിച്ച വകയിലാണ് പണം നൽകാനുള്ളത്. കഴിഞ്ഞ മാസത്തെ കണക്ക് ഇതിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന് തപാൽ വകുപ്പ് ആർടി ഓഫീസർക്ക് നൽകിയ കത്തിൽ വിശദമാക്കുന്നു. ഏപ്രിലിലാണ് ലൈസൻസ് അച്ചടി കൊച്ചിയിലേക്ക് മാറ്റിയത്.
കഴിഞ്ഞ മാസം മുതൽ മുഴുവൻ ആർടി, സബ് ആർടി ഓഫീസുകളിലെയും ആർസി തയാറാക്കുന്നത് ഇവിടെയാണ്. ഇവ ഓരോ ദിവസവും തപാൽ വകുപ്പ് ശേഖരിച്ച് പിറ്റേന്നുതന്നെ ബന്ധപ്പെട്ട വിലാസത്തിൽ സ്പീഡ് പോസ്റ്റിൽ എത്തിക്കുകയാണ് ചെയ്തിരുന്നത്.
നടപടികൾ പൂർത്തിയായ ആർസിയും ലൈസൻസും തപാലിൽ അയച്ചെന്ന സന്ദേശം മൊബൈൽ ഫോണിൽ ലഭിച്ചാലും ഇന്ന് മുതൽ ഇവ വീട്ടിലെത്തില്ല. ഇന്നലെ മാത്രം 1000-ത്തോളം ആർസിയും ലൈസൻസും വിതരണത്തിന് എത്തിച്ചിരുന്നു. അച്ചടിക്കായി സാങ്കേതികസഹായം നൽകുന്ന പാലക്കാട് ഐടിഐക്കും മോട്ടർ വാഹന വകുപ്പ് കോടികൾ നൽകാനുണ്ട്.
ചരിത്രത്തില്‍ ഇതുവരെയില്ലാത്ത കടക്കെണിയിലൂടെയാണ് സംസ്ഥാന നീങ്ങുന്നത്. എല്ലാ വകുപ്പുകളിലും കടം കുമിഞ്ഞുകൂടുകയാണ്. ഈ സാഹചര്യത്തിലാണ് സർക്കാരിന്റെ ധൂർത്തും അധിക ചെലവുകളും. കടക്കെണിയിൽ ഞെങ്ങി ഞെരുങ്ങുന്നതിനിടയിലും കോടികൾ മുടക്കിയാണ് സർക്കാർ കേരളീയം പരിപാടി നടത്തുന്നതെന്ന ആക്ഷേപവും ഉയരുന്നുണ്ട്.