ന്യൂഡൽഹി: ഇസ്രായേൽ-ഹമാസ് യുദ്ധത്തിനിടെ മിഡിൽ ഈസ്റ്റിലെ തീവ്രവാദ ഗ്രൂപ്പുകൾക്ക് ആയുധം വിൽക്കാനുള്ള നീക്കവുമായി ഉത്തരകൊറിയ. ഇത് ലക്ഷ്യം വെച്ച് പാലസ്തീനികളെ പിന്തുണയ്‌ക്കാൻ ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ തന്റെ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ദക്ഷിണ കൊറിയയുടെ രഹസ്യാന്വേഷണ ഏജൻസിയെ ഉദ്ധരിച്ച് വാൾസ്ട്രീറ്റ് ജേണലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഉത്തര കൊറിയ മുമ്പ് ടാങ്ക് വേധ റോക്കറ്റ് ലോഞ്ചറുകൾ ഹമാസിന് വിറ്റിരുന്നുവെന്ന് സൂചനയുണ്ട്. ആണവ പരീക്ഷണത്തിന്റെ പേരിൽ യുഎൻ ഉപരോധം നേരിടുന്നതിന് മുമ്പായിരുന്നു അത്. യുദ്ധത്തിനിടയിൽ കൂടുതൽ ആയുധങ്ങൾ കൂടുതൽ തുകയ്‌ക്ക് വിൽക്കാനാണ് ഉത്തരകൊറിയയുടെ ശ്രമമെന്ന് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു.
ഒക്‌ടോബർ 7 ന് ഹമാസ് ഭീകരർ ഇസ്രയേലിനെതിരെ ആക്രമണം നടത്താൻ ഉത്തരകൊറിയൻ ആയുധങ്ങൾ ഉപയോഗിച്ചതായി സുചനകളുണ്ടായിരുന്നു. ഹമാസിന്റെ ചിത്രങ്ങളിൽ നിന്നും വീഡിയോകളും ഇത് സത്യമാണെന്ന് തെളിയിക്കുന്നവയാണ്. ഉത്തര കൊറിയൻ ആയുധമായ എഫ് -7 റോക്കറ്റ് പ്രൊപ്പൽഡ് ഗ്രനേഡാണ് കവചിത വാഹനങ്ങൾക്കെതിരെ ഹമാസ് പ്രയോഗിച്ചതെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തിരുന്നു.
യുദ്ധത്തിൽ നിന്ന് നേട്ടമുണ്ടാക്കാനാണ് കിം ജോങ് ഉൻ പലസ്തീനിന് “വ്യാപകമായ പിന്തുണ” നൽകുന്നതെന്ന് ദക്ഷിണ കൊറിയയുടെ നാഷണൽ ഇന്റലിജൻസ് ഏജൻസിയുടെ ഡയറക്ടർ കിം ക്യു-ഹ്യുൻ ഉദ്ധരിച്ച് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.