ഏകദിന ലോകകപ്പിലെ പാകിസ്താന്റെ മോശം പ്രകടനത്തെ കുറിച്ചും ബാബർ അസമിന്റെ ക്യാപ്റ്റൻസിയെയും വിമർശിച്ച് മുൻ പാക് താരം ഷാഹിദ് അഫ്രീദി. ഇന്ത്യൻ ടീമിലെ താരങ്ങൾ ടീമിനായി മികച്ച പ്രകടനങ്ങൾ കാഴ്ചവയ്‌ക്കുമ്പോൾ ബാബർ ഇതിന് ശ്രമിക്കുന്നില്ലെന്നാണ് അഫ്രീദിയുടെ വിമർശനം.
ടീമിനായി റൺസ് നേടുന്നതും മത്സരം വിജയിപ്പിക്കാനായി റൺസ് നേടുന്നതും രണ്ട് വ്യത്യസ്തമായ കാര്യങ്ങളാണ്. വിരാട് കോഹ്ലിയും കെ എൽ രാഹുലും ഇന്ത്യക്കായി മികച്ച പ്രകടനങ്ങളാണ് നടത്തുന്നത്. അവർ റൺസ് സ്‌കോർ ചെയ്യുകയും ടീമിനെ വിജയത്തിലെത്തിക്കുകയും ചെയ്യുന്നു. അഫ്രീദി സാമ ടി.വിയോട് പറഞ്ഞു. താരത്തിന്റെ ആരാധകനായ തനിക്ക് പാക് ടീമിനെ ബാബർ ജയിപ്പിക്കുമെന്ന് ഇതുവരെ തോന്നിയിട്ടില്ലെന്നും കൂട്ടിച്ചേർത്തു.
നിങ്ങളുടെ പ്രകടനം സ്ഥിരതയോടെ നിലനിർത്തുക എന്നത് വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. ബാബർ ബാറ്റ് ചെയ്യാൻ വരുമ്പോൾ അവൻ ടീമിനെ വിജയിപ്പിക്കും എന്നൊരു തോന്നൽ ഞങ്ങൾക്കുണ്ടായിട്ടില്ല. മത്സരത്തിൽ അവൻ 50-60 റൺസ് നേടുമെന്ന് ഞങ്ങൾക്കറിയാം, എന്നാൽ എന്ത് വിലക്കൊടുത്തും ടീമിനെ വിജയിപ്പിക്കുമെന്ന ഉറപ്പാണ് അവനിൽ നിന്ന് ഞങ്ങൾ പ്രതീക്കുന്നതെന്നും അഫ്രീദി പറഞ്ഞു.
നിലവിൽ ഐ.സി.സി ഏകദിന റാങ്കിംഗിൽ ഒന്നാം സ്ഥാനത്തുള്ള ബാറ്ററാണ് ബാബർ അസം. എന്നാൽ ലോകകപ്പിൽ റാങ്കിനൊപ്പമുളള മികച്ച പ്രകടനം പുറത്തെടുക്കാൻ അദ്ദേഹത്തിന് ഇതുവരെ സാധിച്ചിട്ടില്ല. ലോകകപ്പിൽ ഏഴ് മത്സരങ്ങളിൽ നിന്നും 30.85 ശരാശരിയിൽ 216 റൺസാണ് ബാബർ നേടിയത്. ഇതിൽ മൂന്ന് അർദ്ധസെഞ്ച്വറികളും ഉൾപ്പെടും. ന്യൂസിലാൻഡിനെതിരെയും ഇംഗ്ലണ്ടിനെതിരെയുമുളള മത്സരങ്ങൾ ജയിച്ചാൽ മാത്രമേ പാക് ടീമിന് സെമിഫൈനലിൽ പ്രവേശിക്കാനാവൂ.