ടെൽഅവീവ്: ആക്രമണങ്ങളെ പ്രതിരോധിക്കാൻ ഇസ്രായേലിന് പൂർണ അവകാശമുണ്ടെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ. ഒരു രാജ്യവും തന്റെ പൗരന്മാർക്കെതിരെ നടക്കുന്ന ആക്രമണങ്ങൾ സഹകരിക്കില്ല. ഇസ്രായേലിന്റെ ഈ ചെറുത്തുനിൽപ്പിനെ തുടർന്നും പിന്തുണക്കുമെന്നും ബ്ലിങ്കൻ വ്യക്തമാക്കി. ഇസ്രായേൽ സന്ദർശനത്തിനായി ടെൽഅവീവിൽ എത്തിയപ്പോൾ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സ്ത്രീകളെയും കുട്ടികളെയും യുദ്ധമുഖത്ത് മനുഷ്യ കവചങ്ങളായി ഹമാസ് ഉപയോഗിക്കുന്നുണ്ട്. ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും ഒളിപ്പിക്കാനായി അവർ പള്ളികളും സ്‌കൂളുകളും ആശുപത്രികളും ഉപയോഗിക്കുന്നു. ഇത് അംഗീകരിക്കാൻ സാധിക്കില്ല. എന്നിരുന്നാലും യുദ്ധത്തിൽ നിന്നും സാധാരണ ജനങ്ങളെ രക്ഷിക്കുക എന്നതിനാണ് തങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. യുഎസ് അതിന് പ്രതിജ്ഞാ ബദ്ധമാണെന്നും ബ്ലിങ്കൻ പറഞ്ഞു.
ഇത് രണ്ടാം തവണയാണ് ബ്ലിങ്കൻ യുദ്ധം ആരംഭിച്ച ശേഷം ഇസ്രായേലിൽ എത്തുന്നത്. അറബ് രാജ്യങ്ങളും യൂറോപ്യൻ ശക്തികളും വെടി നിർത്തൽ നടപ്പിലാക്കാൻ അമേരിക്ക ഇടപെടണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ബ്ലിങ്കന്റെ സന്ദർശനം എന്നതാണ് ശ്രദ്ധേയം. ഇന്ന് നടക്കുന്ന കൂടിക്കാഴ്ചയിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോട് ബ്ലിങ്കൻ ആവശ്യം ഉന്നയിക്കുമെന്നാണ് രാഷ്‌ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
എന്തു സമ്മർദ്ദം നേരിട്ടാലും യുദ്ധത്തിൽ നിന്നും പിന്മാറില്ലെന്നാണ് ഇസ്രായേലിന്റെ നിലപാട്. കരയുദ്ധം വ്യാപിപ്പിച്ച ഇസ്രായേൽ സൈന്യം നിലവിൽ ഗാസ സിറ്റി കേന്ദ്രാകരിച്ചാണ് ഹമാസിനെതിരെ പോരാട്ടം നടത്തുന്നത്. യുദ്ധത്തിൽ മരണ സംഖ്യ 10,000 കടന്നതായാണ് റിപ്പോർട്ടുകൾ.















