ടെൽ അവീവ്: ആദം ബേസിൽ ഇസ്രായേൽ പ്രതിരോധ സേനയുടെ മറോം ബ്രിഗേഡ് സന്ദർശിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. വിവിധ യൂണിറ്റുകളിൽ നിന്നുള്ള സൈനിക ഉദ്യോഗസ്ഥരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. നിലവിൽ ഇസ്രായേലിന്റെ കരസേന ഗാസയെ വളഞ്ഞുവെന്നും, മുന്നോട്ടുള്ള സൈനിക നീക്കത്തെ തടയാൻ ഒന്നിനും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഹമാസ് ഭീകരർ ബന്ദികളാക്കി വച്ചിരിക്കുന്നവരെ രക്ഷപെടുത്തുക, ഹമാസ് ഭീകരരെ ഇല്ലാതാക്കുക തുടങ്ങിയ കാര്യങ്ങൾക്കാണ് തങ്ങൾ പ്രഥമ പരിഗണന നൽകുന്നതെന്ന് യൂണിറ്റ് കമാൻഡർമാർ പ്രധാനമന്ത്രിയോട് വിശദീകരിച്ചു. ഗാസ മുനമ്പിനോട് ചേർന്നുള്ള ഭാഗത്താണ് ബന്ദികളാക്കിയവരെ താമസിപ്പിച്ചിട്ടുള്ളതെന്നാണ് സൈന്യത്തിന് സൂചന ലഭിച്ചിരിക്കുന്നത്. അമേരിക്ക ഡ്രോണുകൾ അടക്കം ഉപയോഗിച്ച് ബന്ദികളാക്കിയവരെ കണ്ടെത്താനായി ശ്രമം നടത്തുന്നുണ്ട്.
ഇസ്രായേലിന്റെ സൈനികർ ശ്രദ്ധേയമായ മുന്നേറ്റമാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം സൈനികരോട് പറഞ്ഞു. ” നമ്മുടെ ഭാഗത്തും വലിയ തോതിൽ നഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. വീണു പോകുന്ന ഓരോ സൈനികനും നമ്മുടെ ലോകം തന്നെയാണ്. അവരുടെ കുടുംബത്തോടൊപ്പമാണ് നമ്മുടെ ഹൃദയം. പക്ഷേ ഒന്നിനും മുന്നോട്ടുള്ള നമ്മുടെ നീക്കത്തെ തടയാനാകില്ലെന്നും” നെതന്യാഹു പറയുന്നു.















