മലപ്പുറം: സിപിഎം സംഘടിപ്പിക്കുന്ന പാലസ്തീൻ ഐക്യദാർഢ്യ സമ്മേളനത്തിൽ
പങ്കെടുക്കുമെന്ന് സൂചന നൽകി മുസ്ലീം ലീഗ്. പാലസ്തീൻ വിഷയത്തിൽ കക്ഷിരാഷ്‌ട്രീയം കാണുന്നില്ലെന്നും സിപിഎമ്മുമായി രാഷ്‌ട്രീയ വേദിയല്ല പങ്കിടുന്നതെന്നും ലീഗ് സംസ്ഥാന സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. പങ്കെടുക്കണമോ എന്ന കാര്യത്തിൽ നാളെ കോഴിക്കോട് ചേരുന്ന നേതൃയോഗം തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഏകീകൃത സിവിൽ കോഡ് സെമിനാറിൽ നിന്ന് വ്യത്യസ്തമാണ് നിലവിലത്തെ സാഹചര്യമെന്നും പിഎംഎ സലാം പറഞ്ഞു. പാലസ്തീൻ ഒരു സാമുദായിക പ്രശ്‌നമല്ല, മനുഷ്യാവകാശ പ്രശ്‌നമാണ്. കൂടിയാലോചനകൾക്ക് ശേഷമാകും പരിപാടിയിൽ പങ്കെടുക്കുമോ എന്ന കാര്യത്തിൽ തീരുമാനമെടുക്കുക. ഇ.ടി. മുഹമ്മദ് ബഷീർ പറഞ്ഞതിൽ തെറ്റുകാണാൻ സാധിക്കില്ല. അദ്ദേഹം പാർട്ടിയുടെ മുതിർന്ന നേതാവാണ്. വിഷയം യുഡിഎഫിൽ ഇതുവരെ ആലോചിച്ചിട്ടില്ലെന്നും സലാം വ്യക്തമാക്കി. സിപിഎമ്മിൽ നിന്നും പരിപാടിയിൽ പങ്കെടുക്കാൻ ഔദ്യേഗിക ക്ഷണം ലഭിച്ചതായും സലാം മാദ്ധ്യമങ്ങളോട് പറഞ്ഞു.
സിപിഎം പാരിപാടിയിലേക്ക് ക്ഷണിച്ചാൽ മുസ്ലീംലീഗ് പങ്കെടുക്കുമെന്നാണ് മുതിർന്ന നേതാവ് ഇടി മുഹമ്മദ് ബഷീർ കഴിഞ്ഞദിവസം വ്യക്തമാക്കിയത്. എല്ലാവരും ഒരുമിച്ച് നിൽക്കേണ്ട സമയമാണിതെന്നും ഏക സിവിൽ കോഡ് സെമിനാറിൽ പങ്കെടുക്കാത്തതിന്റെ സാഹചര്യം വേറെയാണെന്നും അതുമായി ഇപ്പോഴുള്ള സാഹചര്യത്തെ വിലയിരുത്തേണ്ടതില്ലെന്നും ബഷീർ പറഞ്ഞു. ഇതിന് പിന്നാലെയാണ് സിപിഎം സംഘടിപ്പിക്കുന്ന പരിപാടിയിൽ പങ്കെടുക്കുമെന്ന സൂചന നൽകി ലീഗ് സംസ്ഥാന സെക്രട്ടറി പിഎംഎ സലാമും രംഗത്തുവന്നിരിക്കുന്നത്.
നവംബർ 11ന് കോഴിക്കോടാണ് സിപിഎം സംഘടിപ്പിക്കുന്ന പാലസ്തീൻ ഐക്യദാർഢ്യ റാലി. സമസ്ത ഉൾപ്പെടെ സമുദായ സംഘടനകളെയും മുസ്ലീം ലീഗിനെയും പരിപാടിയിൽ പങ്കെടുപ്പിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. കോൺഗ്രസിനെ ഒഴിവാക്കി പകരം ലീഗിനെ ക്ഷണിച്ച് മുസ്ലീം സമൂഹത്തിന് വ്യക്തമായ സന്ദേശം നൽകാനുള്ള ശ്രമം കൂടിയാകും ഇത്. അതിനാൽ വളരെ കരുതലോടെയാണ് കോൺഗ്രസ് സിപിഎം പരിപാടിയെ നോക്കിക്കാണുന്നത്.