വാഷിംഗ്ടൺ: ഇസ്രായേലിനെതിരെ ഹമാസ് ഭീകരർ നടത്തുന്ന ഭീകരാക്രമണത്തിനിടെ നിലപാട് ആവർത്തിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ഇസ്രായേലിന് സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്നും ഞങ്ങളുടെ പിന്തുണ ഉണ്ടാകുമെന്നും ബൈഡൻ പറഞ്ഞു. വൈറ്റ് ഹൗസിൽ ചിലി പ്രസിഡന്റ് ഗബ്രിയേൽ ബോറിക്കുമായി നടന്ന കൂടിക്കാഴ്ചയിലാണ് ബൈഡൻ തന്റെ നിലപാട് വ്യക്തമാക്കിയത്.
അമേരിക്ക ഇസ്രായേലിനൊപ്പം നിൽക്കുക തന്നെ ചെയ്യും. ഗാസയിലെ ജനങ്ങൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും എത്തിക്കും. ഭക്ഷണം, വെള്ളം, വൈദ്യസഹായം എന്നീ അടിസ്ഥാന ആവശ്യങ്ങൾ അടിയന്തരമായി ഗാസയിൽ എത്തിക്കുമെന്നും ബൈഡൻ ആവർത്തിച്ചു. കാലാവസ്ഥാ വ്യതിയാനത്തിലൂടെയുണ്ടാകുന്ന വെല്ലുവിളികളെ കുറിച്ചും, ആശങ്കകളെ കുറിച്ചും ഇരു നേതാക്കളും ചർച്ച ചെയ്തു.
യുഎസും ചിലിയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തിയത്. കഴിഞ്ഞ ദിവസം ഇസ്രായേലിന് 14.3 ബില്യൺ സഹായം നൽകുന്നതിനുള്ള ബിൽ യുഎസ് പാസാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇസ്രായേലിനെ ശക്തമായി പിന്തുണയ്‌ക്കുന്നുവെന്ന് പ്രഖ്യാപിച്ച് കൊണ്ട് ബൈഡൻ രംഗത്തെത്തിയത്.