എറണാകുളം: കളമശ്ശേരി സ്‌ഫോടന കേസിലെ പ്രതിയുടെ തിരിച്ചറിയൽ പരേഡ് പൂർത്തിയായി. പരേഡിൽ പങ്കെടുത്തവർ പ്രതി മാർട്ടിനെ തിരിച്ചറിഞ്ഞു. കൃത്യം നടക്കുന്ന വേളയിൽ മാർട്ടിനെ കണ്ടത് ഹാളിന് പുറത്ത് വച്ചാണെന്നും പരേഡിൽ പങ്കെടുത്തവർ വ്യക്തമാക്കി. എറണാകുളം അഡീഷണൽ സിജിഎം കോടതിയാണ് തിരിച്ചറിയൽ പരേഡിന് അനുമതി നൽകിയത്.
ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു തിരിച്ചറിയൽ പരേഡ് ആരംഭിച്ചത്. കാക്കനാട് ജില്ലാ ജയിലിലാണ് തിരിച്ചറിയൽ പരേഡ് നടന്നത്. പങ്കെടുത്ത മൂന്ന് പേരിൽ രണ്ട് പേരാണ് മാർട്ടിനെ തിരിച്ചറിഞ്ഞത്. പോലീസ് വിവരമറിയിച്ചതിനെ തുടർന്നാണ് മൂവരും പരേഡിൽ പങ്കെടുത്തത്.
കൺവെൻഷനിൽ പങ്കെടുത്ത ആളുകളോട് മാർട്ടിനെ പരിസരത്ത് എവിടെങ്കിലും വച്ച് കണ്ടിരുന്നുവെങ്കിൽ വിവരം അറിയിക്കണമെന്ന് പോലീസ് പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരേഡ് നടന്നത്. എറണാകുളം ജുഡീഷ്യൽ മജിസ്‌ട്രേറ്റ് എട്ടാം നമ്പർ കോടതിയിലെ ജഡ്ജിയുടെ സാന്നിദ്ധ്യത്തിലാണ് തിരിച്ചറിയൽ പരേഡ് നടന്നത്.