ലക്നൗ: സംസ്ഥാനത്ത് സ്ത്രീസുരക്ഷ ഉറപ്പാക്കാനുള്ള ഉത്തർപ്രദേശ് സർക്കാരിന്റെ പ്രതിബദ്ധത ഊന്നിപ്പറഞ്ഞ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്തെ പെൺമക്കളെ ദ്രോഹിക്കുന്നവർക്ക് രാവണന്റേയും കംസന്റെയും വിധി ആയിരിക്കുമെന്ന് യോഗി ആദിത്യനാഥ് മുന്നറിയിപ്പ് നൽകി. ബല്ലിയ ജില്ലയിലെ ബൻസ്ദീഹിൽ നാരി ശക്തി വന്ദൻ സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബല്ലിയയിൽ 129 കോടി രൂപയുടെ 35 വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും യോഗി ആദ്യത്യനാഥ് നിർവ്വഹിച്ചു.
‘മുഖ്യമന്ത്രി കന്യാ സുമംഗല യോജന’ പദ്ധതി പ്രകാരമുള്ള 25,000 രൂപ ആറ് ഘട്ടങ്ങളിലായി പെൺമക്കളുടെ മാതാപിതാക്കൾക്ക് നൽകും. അർഹരായ കുടുംബങ്ങൾക്ക് പെൺമക്കളുടെ വിവാഹത്തിന് ‘മുഖ്യമന്ത്രി സമൂഹിക് വിവാഹ യോജന’ പ്രകാരം 51,000 രൂപ സർക്കാർ നൽകുന്നുണ്ട്. പെൺമക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. പെൺമക്കളുടെ സുരക്ഷ ഇല്ലാതാക്കാൻ ശ്രമിക്കുന്നവർക്ക് രാവണനും കംസനും നേരിടേണ്ടി വന്നതിന് തുല്യമായ ഭവിഷ്യത്തുകൾ അനുഭവിക്കേണ്ടിവരും.
‘ഉജ്ജ്വല പദ്ധതിയുടെ ഗുണഭോക്താക്കൾക്ക് ദീപാവലി ദിനത്തിൽ സൗജന്യ ഗ്യാസ് സിലിണ്ടർ സർക്കാർ നൽകും. പാചക സ്റ്റൗവിൽ നിന്നുള്ള പുകയുടെ ദൂഷ്യഫലങ്ങളിൽ നിന്ന് സ്ത്രീകളെ മോചിപ്പിച്ച് അവർക്ക് ആശ്വാസം നൽകാനാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ 1.75 കോടി കുടുംബങ്ങൾക്ക് സർക്കാർ തീരുമാനത്തിന്റെ പ്രയോജനം ലഭിക്കും. 2026-ൽ ഡീലിമിറ്റേഷനുശേഷം ലോക്‌സഭാ, സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ രാജ്യത്തെ സ്ത്രീകൾക്ക് 33 ശതമാനം സംവരണം നൽകും. നിയമസഭയിലും ലോക്‌സഭയിലും സ്ത്രീകളുടെ എണ്ണം മൂന്നിലൊന്നായി ഉയരും’- യോഗി ആദിത്യനാഥ് പറഞ്ഞു.