ന്യൂഡൽഹി: നേപ്പാളിൽ ഇന്നലെ ഉണ്ടായ അതിശക്തമായ ഭൂചലനത്തിൽ 69 പേർ മരിച്ചു. രുക്കും ജില്ലയിലാണ് ഭൂകമ്പം വലിയ തോതിൽ നാശനഷ്ടങ്ങൾ ഉണ്ടാക്കിയത്. പ്രദേശത്ത് നിരവധി കെട്ടിടങ്ങളും വീടുകളും തകർന്നിട്ടുണ്ട്. കെട്ടിടങ്ങൾക്കുള്ളിൽ ഇപ്പോഴും നിരവധി ആളുകൾ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് വിവരം. പ്രദേശത്ത് ഇപ്പോഴും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
10 കിലോമീറ്റർ ആഴത്തിൽ, റിക്ടർ സ്‌കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു. നേപ്പാളിലുണ്ടായ ഭൂചലനത്തെ തുടർന്ന് ഉത്തരേന്ത്യയിലും പലയിടങ്ങളിലും രാത്രി ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ഡൽഹി, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ബിഹാർ എന്നിവിടങ്ങളിലെല്ലാം ഭൂചലനം അനുഭവപ്പെട്ടു.
ഡൽഹിയിൽ ഭൂചലനമുണ്ടായതിന് പിന്നാലെ ആളുകൾ വീടുകളിൽ നിന്ന് ഇറങ്ങിയോടി. ഇതിന്റെ വീഡിയോകളടക്കം സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഒരു മാസത്തിനിടെ ഇത് മൂന്നാം തവണയാണ് നേപ്പാളിൽ ഇത്രയും ശക്തമായ ഭൂചലനം ഉണ്ടാകുന്നത്. കഴിഞ്ഞ മാസം മൂന്നാം തിയതി നേപ്പാളിൽ മൂന്ന് തുടർചലനങ്ങൾ ഉണ്ടായിരുന്നു. 4.6, 6.2 തീവ്രത രേഖപ്പെടുത്തിയ ഈ ഭൂചലനങ്ങൾക്ക് പിന്നാലെ ഡൽഹിയിലും ശക്തമായ ഭൂകമ്പം അനുഭവപ്പെട്ടിരുന്നു. 2015 ഏപ്രിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ നേപ്പാളിൽ 8000ത്തോളം പേരാണ് കൊല്ലപ്പെട്ടത്. അതിശക്തമായ ഭൂചലനങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ള ടെക്‌റ്റോണിക് സോണുകളിൽ ഒന്നാണ് നേപ്പാൾ.