തൃശൂർ: സുരേഷ് ഗോപിയുടെ ഗരുഡന് വൻ സ്വീകരണമാണ് പ്രേക്ഷകർ നൽകിയിരിക്കുന്നത്. മലയാള സിനിമാ പ്രേമികൾക്ക് സുരേഷ് ഗോപി പോലീസ് വേഷത്തിലെത്തുന്നത് കാണാൻ ഒരു പ്രത്യേക ഇഷ്ടമാണ്. അതിന്റെ തെളിവാണ് ഇന്നലെ മുതൽ കേരളത്തിലെ തീയേറ്ററുകളിൽ കാണുന്നത്. ഇന്ന് തൃശൂർ ഗിരിജ തീയേറ്ററിൽ വനിതകൾക്കായി പ്രത്യേക ഷോയും ഒരുക്കിയിരുന്നു. തന്റെ സഹോദരിമാർക്കൊപ്പമിരുന്ന് സിനിമ കാണാൻ സുരേഷ് ഗോപി എത്തിയിരുന്നു.
സിനിമയ്‌ക്ക് കിട്ടുന്നത് വലിയ പിന്തുണയാണെന്ന് സുരേഷ് ഗോപി മാദ്ധ്യമങ്ങളോട് പറഞ്ഞു. തൃശൂരിലെ വനിതകൾ വിളിച്ചു, താൻ വന്നെന്നും അദ്ദേഹം വ്യക്തമാക്കി. ഈ ഗിരിജ തീയേറ്ററും ഒരു വനിതയുടെ പ്രയത്നമാണ്. ഗിരിജ തിയേറ്ററിന് പ്രതിസന്ധിയുണ്ടായപ്പോൾ സംസാരിച്ചിരുന്നു. മറ്റു ജില്ലകളിലേക്കും പോകുന്നുണ്ടെന്ന് സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
സുരേഷ് ഗോപിയോടൊപ്പം ബിജുമേനോനും വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. സമീപകാല മലയാള സിനിമയിലെ ഏറ്റവും മികച്ച ത്രില്ലര്‍ എന്ന അഭിപ്രായവും പ്രേക്ഷകർ പങ്കുവെക്കുന്നുണ്ട്. അഞ്ചാം പാതിര അടക്കമുള്ള ചിത്രങ്ങള്‍ സംവിധാനം ചെയ്ത മിഥുന്‍ മാനുവല്‍ തോമസ് ആണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.
ലീഗൽ ത്രില്ലർ ഗണത്തിൽ പെടുന്ന ചിത്രമാണ് ഗരുഡന്‍. 12 വർഷത്തിന് ശേഷമാണ് സുരേഷ് ഗോപിയും ബിജു മേനോനും വീണ്ടും ബിഗ് സ്‌ക്രീനിൽ ഒന്നിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് ഗരുഡൻ നിർമ്മിക്കുന്നത്. അഭിരാമിയാണ് നായികയായി എത്തുന്നത്. സുരേഷ് ഗോപി വീണ്ടും പോലീസ് വേഷത്തില്‍ എത്തുകയാണ് ഈ ചിത്രത്തിലൂടെ. നിഷാന്ത് എന്ന കോളേജ് പ്രൊഫസർ ആയാണ് ബിജു മേനോൻ വേഷമിടുന്നത്.