ടെൽ അവീവ്: ഹിസ്ബുള്ള തലവൻ ഹസ്സൻ നസറള്ളയുടെ പ്രഭാഷണത്തെ പരിഹസിച്ച് ഇസ്രായേൽ. ഒക്ടോബർ ഏഴിന് പാലസ്തീൻ ഭീകര സംഘടനയായ ഹമാസ് നടത്തിയ ആക്രമണത്തിന് പിന്നാലെ ഭീകരരെ പ്രശംസിച്ച് രംഗത്തെത്തിയ ഹിസ്ബുള്ള തലവന് മറുപടി നൽകുകയായിരുന്നു ഇസ്രായേൽ വക്താവ് എയ്ലോൺ ലെവി. സുദീർഘമായ അറുബോറൻ പ്രസംഗത്തിന് തുല്യമായിരുന്നു ഹസ്സൻ നസറള്ളയുടെ പ്രഭാഷണമെന്ന് അദ്ദേഹം പരിഹസിച്ചു. പരസ്പര ബന്ധമില്ലാത്ത കാര്യങ്ങളാണ് നസറള്ള പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.
”നസറള്ളയുടെ പ്രസംഗം ഞങ്ങൾ കേട്ടു. അത് സുദീർഘവും പരസ്പര ബന്ധമില്ലാത്തതുമാണ്. അറുബോറനാണെന്നും പറയാതിരിക്കാൻ വയ്യ. കാരണം അയാളുടെ പ്രസംഗങ്ങൾ എഴുതി കൊടുക്കുന്നയാൾ കഴിഞ്ഞയിടയ്ക്ക് നടന്ന ഐഡിഎഫ് ആക്രമണത്തിൽ ഒരുപക്ഷെ കൊല്ലപ്പെട്ടുകാണും. ” ഇസ്രായേൽ വക്താവ് പറഞ്ഞു.
ഒരു ഭീരുവിനെ പോലെ ബങ്കറിലൊളിച്ചാണ് നസറള്ള വീമ്പിളക്കുന്നത്. പൊതുജനമദ്ധ്യത്തിൽ വരാൻ അയാൾക്ക് ഭയം തോന്നുന്നത് സ്വാഭാവികമാണ്. കുട്ടികളെ പോലും ലൈംഗികമായി അതിക്രമിക്കുന്ന പീഡോഫൈലുകളടങ്ങുന്ന ഹമാസിനെ പിന്തുണച്ചുകൊണ്ട് ഒരു മണിക്കൂർ നീണ്ട പ്രസംഗം നടത്തിയാൽ പൊതുജനമദ്ധ്യത്തിലിറങ്ങി മുഖം കാണിക്കാൻ ആരായാലും ഭയപ്പെടുമെന്നും എയ്ലോൺ ലെവി പറഞ്ഞു.
ദക്ഷിണ ഇസ്രായേലിലെ കർഷക ഗ്രാമങ്ങളും പട്ടണങ്ങളും സൈനിക പോസ്റ്റുകളും തകർത്ത ഹമാസിന്റെ ഭീകരാക്രമണത്തെ നസറള്ള പ്രശംസിച്ചിരുന്നു. വെർച്വലായി നടത്തിയ നീണ്ട പ്രസംഗത്തിലൂടെയായിരുന്നു ഹിസ്ബുള്ള തലവൻ ഹമാസിനെ അഭിനന്ദിച്ചത്. ഇസ്രായേലിൽ നടന്ന ആക്രമണത്തിൽ 1400-ലധികം പേരായിരുന്നു കൊല്ലപ്പെട്ടത്.