മലപ്പുറം: ലഹരിക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയിൽ നിന്നും പണം തട്ടിയ സംഭവത്തിൽ യുവാവ് പിടിയിൽ. മമ്പുറം വെട്ടത്ത് സ്വദേശി പുളിക്കത്തോടി ഫായിസ് ആണ് പിടിയിലായത്. ഫായിസിന്റെ ഭാര്യയുടെ സഹപാഠിയായ അരീത്തോട് സ്വദേശിനിയിൽ നിന്നും 5 ലക്ഷം രൂപയും സ്വർണവും തട്ടിയ സംഭവത്തിലാണ് പ്രതി പിടിയിലായത്.
പോലീസ് സ്‌ക്വാഡിലെ അംഗമെന്ന വ്യാജേനയാണ് ഭാര്യയുടെ സഹപാഠിയായ 20-കാരിയെ യുവാവ് വിശ്വസിപ്പിച്ചത്. യുവതിയുടെ പരിചയക്കാരനായ യുവാവ് ലഹരി കേസിൽ പ്രതിയായതിനാൽ യുവതിയും കേസിൽ ഉൾപ്പെടുമെന്ന് വിശ്വസിപ്പിച്ചായിരുന്നു 5 ലക്ഷം രൂപയും സ്വർണമാലയും പ്രതി തട്ടിയെടുത്തത്. പണം തട്ടിയെടുക്കുന്നതിനായി വീട്ടുമുറ്റത്ത് ആരും കാണാതെ ഒരു പൊതി കൊണ്ടു വന്നിട്ട ശേഷം ഇത് മയക്കുമരുന്നാണെന്നും യുവതിയുടെ വീടിന്റെ പറമ്പിൽ നിന്നും കണ്ടെത്തിയതാണെന്നും പ്രതി ബോധ്യപ്പെടുത്തി. കേസിൽ പ്രതിയാക്കുമെന്നും ഇതു ഒഴിവാക്കണമെങ്കിൽ പണം തരണമെന്നും ഫായിസ് യുവതിയോട് ആവശ്യപ്പെട്ടു.
ഇത്തരത്തിൽ നിരവധി തവണ യുവതിയുടെ പക്കൽ നിന്നും ഫായിസ് പണം തട്ടിയെടുത്തതായി പോലീസ് കണ്ടെത്തി. പിന്നീടാണ് ഫായിസ് പോലീസ് അല്ലെന്ന കാര്യം യുവതി തിരിച്ചറിഞ്ഞത്. ഇതേത്തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. പ്രതിയെ കസ്റ്റഡിയിലെടുത്ത് റിമാൻഡ് ചെയ്തതായി പോലീസ് അറിയിച്ചു.