കൊളംബോ: ശ്രീലങ്കയിൽ സന്ദർശനം നടത്തുന്ന ധനകാര്യമന്ത്രി നിർമല സീതാരാമൻ ജാഫ്നയിലെ നല്ലൂർ മുരുകൻ കോവിലിൽ ദർശനം നടത്തി. മൂന്ന് ദിവസത്തെ ലങ്കൻ സന്ദർശനത്തോടനുബന്ധിച്ചായിരുന്നു ക്ഷേത്ര ദർശനം. ലങ്കയിലെ തമിഴ് വംശജരുടെ ഹിന്ദു സ്വത്വത്തെ അടയാളപ്പെടുത്തുന്ന പ്രധാന ക്ഷേത്രമാണിത്. വേൽ മുരുകനാണ് പ്രതിഷ്ഠ. എ ഡി പത്താം നൂറ്റാണ്ടിൽ ചോള രാജ്ഞി സെംബിയൻ മഹാദേവി സെംബിയൻ ശൈലിയിൽ വെങ്കലത്തിൽ നിർമ്മിച്ച് നൽകിയതാണ് ക്ഷേത്രത്തിലെ നല്ലൂർ ദേവിയുടെ വിഗ്രഹം.
ഇന്ത്യയിൽ നിന്ന് തമിഴ് സമൂഹം ശ്രീലങ്കയിൽ എത്തിയതിന്റെ ഇരൂനൂറാം വാർഷികത്തോടനുബന്ധിച്ച് ലങ്കൻ സർക്കാർ സംഘടിപ്പിച്ച നാം 200 സമ്മേളനത്തിൽ കഴിഞ്ഞ ദിവസം മുഖ്യാതിഥിയായി നിർമല സീതാരാമൻ പങ്കെടുത്തിരുന്നു. വിദ്യാഭ്യാസം സമൂഹത്തെ ചലനാത്മകമായി പരിവർത്തനം ചെയ്യുകയും ശാക്തീകരിക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ് ദശാബ്ദങ്ങളായി ഇന്ത്യൻ ഭരണകൂടം ശ്രീലങ്കയ്‌ക്ക് വിദ്യാഭ്യാസ മേഖലയിൽ പിന്തുണ നൽകുന്നത്. ഈ ആശയത്തിലൂന്നിയാണ് 1947ൽ സിലോൺ എസ്റ്റേറ്റ് വർക്കേഴ്സ് എഡ്യൂക്കേഷൻ ട്രസ്റ്റ് സ്ഥാപിച്ചതെന്നും ധനകാര്യമന്ത്രി പറഞ്ഞു.