കൊൽക്കത്ത: ഏകദിന ലോകകപ്പിൽ നിന്ന് പുറത്തായതിന് ശേഷം പ്രതികരണവുമായി ഇന്ത്യൻ താരം ഹാർദിക് പാണ്ഡ്യ. കാൽക്കുഴയ്‌ക്കേറ്റ പരിക്കിൽ നിന്ന് മുക്തനാവാത്തതാണ് താരത്തിന് തിരിച്ചടിയായത്. ഇപ്പോൾ ലോകകപ്പിലെ ബാക്കി മത്സരങ്ങൾ നഷ്ടമാകുന്നതിനെ കുറിച്ച് സമൂഹമാദ്ധ്യമത്തിൽ കുറിപ്പുമായി എത്തിയിരിക്കുകയാണ് ഹാർദിക്. സ്‌നേഹത്തിനും പിന്തുണയ്‌ക്കും നന്ദിയെന്നും ലോകകപ്പിലെ സ്്‌പെഷ്യൽ ടീമാണ് ഇന്ത്യയെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
ലോകകപ്പിന്റെ ഭാഗമല്ലെന്ന വസ്സുത ഉൾക്കൊള്ളാൻ പ്രയാസമുണ്ടെന്ന് ഹാർദ്ദിക് പാണ്ഡ്യ പറഞ്ഞു. എല്ലാ മത്സരങ്ങളിലും ടീമിനൊപ്പം ഞാൻ കൂടെ ഉണ്ടാകും. ഇന്ത്യ ഇന്ത്യ ബാറ്റ് ചെയ്യുന്ന ഓരോ പന്തുകൾക്കും എന്റെ പിന്തുണയുണ്ടാവും. എല്ലാവരുടെയും സ്‌നേഹത്തിനും കരുതലിനും നന്ദി. ഒരു കളിക്കാരനെന്ന നിലയിൽ നിങ്ങൾ നൽകുന്ന പിന്തുണ അവിശ്വസനീയമാണ്. രാജ്യത്തിനഭിമാനമായി ടൂർണമെന്റിൽ ടീം മാറുമെന്ന് ഉറപ്പുണ്ടെന്നും പാണ്ഡ്യ ട്വിറ്ററിൽ കുറിച്ചു. എല്ലാവരോടും സ്നേഹം മാത്രമാണുള്ളതെന്നും ഹാർദ്ദിക് പറഞ്ഞുനിർത്തി.
പരിക്കിനെ തുടർന്ന് പരിചരണത്തിനായി ബിസിസിഐയുടെ നിർദേശത്തെ തുടർന്ന് ഹാർദ്ദിക് ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ എത്തിയിരുന്നു. ബിസിസിഐ മെഡിക്കൽ സംഘത്തിന് കീഴിലെ ചികിത്സയിലൂടെ പരിക്ക് മാറി നോക്കൗട്ട് ഘട്ടം ആകുമ്പോഴേക്ക് പാണ്ഡ്യക്ക് മൈതാനത്തേക്ക് മടങ്ങിയെത്താനാകും എന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ പ്രതീക്ഷിച്ച വേഗത്തിൽ ഹാർദ്ദിക്കിന്റെ പരിക്ക് ഭേദമായില്ല. ഇതോടെ ബൗളിംഗിലും ബാറ്റിംഗിലും ഫീൽഡിംഗിലും നിർണായകമാകാൻ കഴിയുന്ന ഹാർദ്ദിക് പാണ്ഡ്യയുടെ അഭാവം നോക്കൗട്ട് ഘട്ടത്തിൽ ഇന്ത്യക്ക് തിരിച്ചടിയാവും. ഹാർദ്ദിക്കിന് പകരം പേസ് ബൗളർ പ്രസിദ്ധ് കൃഷ്ണയെ ടീമിൽ ഉൾപ്പെടുത്തി.