തൃശൂർ: എലിഞ്ഞപ്ര കോതേശ്വരം ശിവക്ഷേത്രത്തിൽ ധ്വജ പ്രതിഷ്ഠയ്‌ക്ക് മുന്നോടിയായി നടത്തുന്ന തൈലാധിവാസം ചടങ്ങിൽ തൈല സമർപ്പണം നടത്തി നടൻ സുരേഷ് ഗോപി. സങ്കടങ്ങൾ നമ്മെ വേട്ടയാടുമെന്നും അവയിൽ തളരാതെ മുന്നോട്ടു പോകണമെന്നും തൈല സമർപ്പണം നടത്തിയ ശേഷം അദ്ദേഹം പ്രതികരിച്ചു.
ദൈവങ്ങൾക്ക് ജാതിയോ മതമോ ഇല്ല, നമ്മുടെ കാഴ്ചപ്പാടുകളാണ് ദൈവങ്ങൾക്ക് ജാതി മതങ്ങൾ നൽകുന്നത്. 2018-ൽ ഒരു പ്രളയം വന്നപ്പോൾ കേരളത്തിലെ ജനങ്ങളുടെ നന്മ നാം കണ്ടതാണ്. ലോകം മുഴുവൻ ദൈവികമായ നന്മകൾക്ക് വെളിച്ചം വീശുകയും അവ മനുഷ്യനും വഴിവെളിച്ചമാകുകയും ചെയ്യുന്നുണ്ട്. അതുകൊണ്ടു തന്നെ ആചാരങ്ങൾ ശുദ്ധമായി നിലനിർത്തണമെന്നും താരം അഭിപ്രായപ്പെട്ടു.
6 മാസം വരെ എണ്ണ തോണിയിൽ ഇട്ടു വച്ചതിനു ശേഷമാണ് ധ്വജ പ്രതിഷ്ഠ നടത്തുന്നത്. നിരവധി ഭക്തജങ്ങളാണ് ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കാനെത്തിയത്. കഴിഞ്ഞ മാസം പാലക്കാടിൽ നിന്നും മുറിച്ചു കൊണ്ടു വന്ന തേക്കു മരങ്ങളാണ് ധ്വജ പ്രതിഷ്ഠയ്‌ക്കായി ഉപയോഗിക്കുന്നത്. കോതേശ്വരം ക്ഷേത്രത്തിലെത്തിച്ച തേക്കു മരത്തിന്റെ മിനുക്കു പണികൾ പൂർത്തിയാക്കിയ ശേഷമാണ് തൈലാധിവാസം ആരംഭിച്ചത്.