ബെംഗളൂരു: ഏകദിന ലോകകപ്പിൽ ന്യൂസിലൻഡിനെതിരായ മത്സരത്തിൽ പാകിസ്താന് ഭാഗ്യജയം. ഡെക്ക് വർത്ത് ലൂയിസ് നിയമപ്രകാരം ന്യൂസിലൻഡിനെ 21 റൺസിനാണ് പാകിസ്താൻ കീഴടക്കിയത്. കിവീസ് ഉയർത്തിയ 402 റൺസിന്റെ വിജയലക്ഷ്യത്തിലേക്ക് പൊരുതുന്നതിനിടെ മഴ കളി തടസ്സപ്പെടുത്തിയിരുന്നു. 25.3 ഓവറിൽ പാകിസ്താൻ ഒരു വിക്കറ്റിന് 200 റൺസിൽ നിൽക്കെയാണ് മഴയെ തുടർന്ന് കളി മുടങ്ങിയത്.
ഡെക്ക് വർത്ത് ലൂയിസ് നിയപ്രകാരം പാകിസ്താന് ജയിക്കാൻ 179 റൺസ് മതിയായിരുന്നു. ഇതോടെ 21 റൺസിനു അവരെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു. ഓപ്പണർ ഫഖർ സമാന്റെ (126) പ്രകടനവും ക്യാപ്റ്റൻ ബാബർ ആസമിന്റെ അർദ്ധ സെഞ്ച്വറിയുമാണ് പാകിസ്താന് ജയം സമ്മാനിച്ചത്. 141 ബോളിൽ 194 റൺസാണ് രണ്ടാം വിക്കറ്റിൽ ഫഖർ- ബാബർ സഖ്യം കൂട്ടിച്ചേർത്തത്. അബ്ദുള്ള ഷഫീഖിനെ (4) തുടക്കത്തിൽ പാകിസ്താന് നഷ്ടമായിരുന്നു. ജയത്തോടെ എട്ടു പോയിന്റുമായി പാകിസ്താൻ സെമി സാധ്യത നിലനിർത്തി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലൻഡിന് രചിൻ രവീന്ദ്രയും ഡെവോൺ കോൺവെയും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. ടീം സ്‌കോർ 68-ൽ നിൽക്കെ ഹസൻ അലിയുടെ പന്തിൽ കോൺവെ(35) പുറത്തായി. പിന്നീട് ക്രീസിലെത്തിയ വില്യംസണുമൊത്ത് രചിൻ 180 റൺസ് സ്‌കോർ ബോർഡിൽ ചേർത്തു. സെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്ന വില്യംസൺ പക്ഷേ അഞ്ച് റൺസകലെ വീണു. 79 പന്തുകളിൽ നിന്ന് 95റൺസെടുത്ത് പിന്നാലെ കിവീസ് ക്യാപ്റ്റൻ കൂടാരം കയറി. പിന്നാലെ രചിനും മുഹമ്മദ് വസീമിന്റെ പന്തിൽ പുറത്തായി.
തുടർന്ന് ഡാരിൽ മിച്ചൽ (29), മാർക്ക് ചാപ്മാൻ (39), ഗ്ലെൻ ഫിലിപ്‌സ് (41), മിച്ചൽ സാന്റ്‌നർ (26) എന്നിവരുടെ പ്രകടനമാണ് സ്‌കോർ 400 കടത്തിയത്. പാകിസ്താനു വേണ്ടി മുഹമ്മദ് വസീം മൂന്ന് വിക്കറ്റ് വീഴ്‌ത്തി.















