തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രന്റെ വാർഡിലെ പ്രധാന പാതയിൽ ഓടപൊട്ടി മലിന ജലം റോഡിലൂടെ ഒഴുകാൻ തുടങ്ങിയിട്ട് 16 ദിവസം കഴിയുന്നു. ആര്യാ രാജേന്ദ്രന്റെ വാർഡായ മുടവൻ മുകളിലാണ് സംഭവം. ഓടപൊട്ടി മലിന ജലം ഒഴുകുന്ന വിവരം പ്രദേശവാസികൾ നിരവധി തവണ പരാതിപ്പെട്ടിട്ടും സംഭവത്തിൽ ഒരു തരത്തിലുള്ള നടപടികളും ഇതുവരെ സ്വീകരിച്ചിട്ടില്ല.
പൂജപ്പുരയിൽ നിന്ന് കുഞ്ചാലുംമൂട് പോകുന്ന വഴിയിലെ ഓടയാണ് പൊട്ടിയൊലിച്ച് ജനജീവിതം ദുസ്സഹമാക്കിക്കൊണ്ടിരിക്കുന്നത്. സെപ്റ്റേജ് കണക്ഷന്റെ പൈപ്പിന് സംഭവിച്ച തകരാറാണെന്നാണ് പ്രാഥമിക നിഗമനം. ഓട പൊട്ടിയ വിവരം അടുത്ത ദിവസം തന്നെ ആരോഗ്യ വകുപ്പിനെ അറിയിച്ചെങ്കിലും ഉദ്യോഗസ്ഥർ തിരിഞ്ഞുപോലും നോക്കിയില്ല.
സമീപത്തുള്ള വീടുകളിലേയ്ക്കും മലിനജലം ഒഴുകിയെത്തുന്നുണ്ട്. പലസ്ഥലങ്ങളിലും മലിനജലം കെട്ടിക്കിടക്കുന്നുണ്ട്. രൂക്ഷ ദുർഗ്ഗന്ധവും വമിക്കുന്നുണ്ട്. സ്കൂൾ കുട്ടികളടക്കം നിരവധിപേർ കടന്നു പോകുന്ന വഴികൂടിയാണിത്. പ്രശ്നം രൂക്ഷമായതോടെ പല തവണ മേയറുടെ ഓഫീസിൽ നേരിട്ട് വിവരമറിയിച്ചു. ഉടൻ ശരിയാക്കാം എന്ന് പറഞ്ഞെങ്കിലും ആരും തിരിഞ്ഞുപോലും നോക്കിയിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. പരിഹാരം കണ്ടില്ലെങ്കിൽ കടുത്ത പ്രതിഷേധവുമായി രംഗത്തിറങ്ങുമെന്ന് പരിസരവാസികൾ പറഞ്ഞു.