തിരുവനന്തപുരം: സംസ്ഥാന ആരോഗ്യ വകുപ്പ് വൻ കടക്കെണിയിൽ. വിവിധ പദ്ധതി നടത്തിപ്പിന്റെ ഭാഗമായ 949 കോടി രൂപയാണ് ആരോഗ്യവകുപ്പ് കുടിശ്ശികയായി നൽകാനുള്ളത്. ധനപ്രതിസന്ധി കാരണം പല അവശ്യ കാര്യങ്ങൾക്കും പണം മുടക്കാനില്ലാത്ത സാഹചര്യമാണ് നിലനിൽക്കുന്നത്. സൗജന്യ മരുന്ന് വിതരണത്തിൽ പല മരുന്നും കിട്ടാനില്ലെന്ന പരാതിയും വ്യാപകമാണ്.
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിലെ കുടിശ്ശിക 868 കോടി, കാരുണ്യ ബനവലൻറ് ഫണ്ട് 171 കോടി, ആരോഗ്യ കിരണം 50 ലക്ഷം എന്നിങ്ങളെ ഏകദേശം 950 കോടിയോളം രൂപയാണ് കുടിശ്ശികയായി സർക്കാർ നൽകാനുള്ളത്. അവശ്യ മരുന്നുകൾ പോലും വാങ്ങാൻ പണമില്ലാത്ത സാഹചര്യത്തിൽ പലപദ്ധതികളും എങ്ങനെ മുന്നോട്ടുകൊണ്ടുപോകും എന്ന ആശങ്കയിലാണ് ആരോഗ്യ വകുപ്പ്.
കാരുണ്യ പദ്ധതി പ്രകാരം ചികിത്സ നൽകിയ സ്വകാര്യ ആശുപത്രികൾക്ക് നൽകാനുള്ള തുക ഈ മാസം നൽകാമെന്ന് ഉറപ്പുനൽകിയിരിക്കുകയാണ് സർക്കാർ. ഹൃദയശസ്ത്രക്രിയാ ഇംപ്ലാൻറുകൾ നൽകുന്ന ഏജൻസികളുടെ കുടിശിക ഈ മാസം 15 ന് നൽകുമെന്നും ഉറപ്പ് നൽകിയിട്ടുണ്ട്. എന്നാൽ ധനവകുപ്പ് കനിയാതെ ഇത് സാധിക്കില്ലായെന്ന് ഉറപ്പാണ്. സംസ്ഥാനം രൂക്ഷ ധനപ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ ഇത്രയും വലിയ തുക എങ്ങനെ കണ്ടെത്തും എന്നതാണ് ഉയരുന്ന ചോദ്യം.