ന്യൂഡൽഹി: തിയേറ്ററുകളിൽ പുറത്തിറങ്ങുന്ന സിനിമകൾ ഉടനടി ടെലഗ്രാമുകളിലെത്തുന്നത് തടയാൻ പുതിയ നീക്കവുമായി കേന്ദ്ര സർക്കാർ. സിനിമാ മേഖലയെ തകർച്ചയുടെ വക്കിലെത്തിക്കുന്ന പൈറസി ഒഴിവാക്കാനാണ് കേന്ദ്ര സർക്കാരിന്റെ നീക്കം. ഇതിന്റെ ഭാഗമായി ഡിജിറ്റൽ പ്ലാറ്റ് ഫോമുകളിൽ നിന്നും പൈറേറ്റഡ് ഉള്ളടക്കം നീക്കാൻ നോഡൽ ഓഫീസറുമാരെ നിയോഗിക്കാൻ ഉത്തരവായി. സിനിമാറ്റോഗ്രാഫ് ഭേദഗതി ബിൽ 2023-ന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
പൈറേറ്റഡ് ഉള്ളടക്കങ്ങൾ സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രചരിക്കുന്നത് വഴി പ്രതിവർഷം 20,000 കോടി രൂപയുടെ നഷ്ടമാണ് സിനിമാ മേഖലയിൽ ഉണ്ടാകുന്നത്. ഒരു സിനിമ നിർമ്മിച്ചെടുക്കാൻ അതിന്റെ അണിയറ പ്രവർത്തകർ ധാരാളം ഊർജവും പണവും ചെലവഴിക്കുന്നുണ്ട്. എന്നാൽ അത് പൈറസി വഴി സ്വന്തമാക്കുന്നവർ നിയന്ത്രണങ്ങൾ ഒന്നും തന്നെയില്ലാതെ പ്രചരിപ്പിക്കുന്നു. ഇത് തടയാനാണ് ഈ തീരുമാനം കൈക്കൊള്ളുന്നതെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ പറഞ്ഞു. പൈറസി നടത്തുന്നവരിൽ നിന്നും 3 ലക്ഷം രൂപ മുതൽ പിഴ ഈടാക്കുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു.
ഇൻഫോമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിലും സെൻട്രൽ ബ്യൂറോ ഓഫ് ഫിലിം സർട്ടിഫിക്കേഷനിലും 12 നോഡൽ ഓഫീസർമാരെയാണ് കേന്ദ്ര സർക്കാർ നിയമിച്ചിരിക്കുന്നത്. കണ്ടന്റ് നിർമ്മിക്കുന്ന ഉടമയ്‌ക്ക് പരാതി ഉണ്ടെങ്കിൽ നോഡൽ ഓഫീസർമാരെ സമീപിക്കാം. ഇത്തരം പരാതികൾക്ക് 48 മണിക്കൂറിനുള്ളിൽ നടപടിയെടുക്കുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. ടെലഗ്രാം ഒഴികെ യൂട്യൂബ്, മറ്റു സമൂഹമാദ്ധ്യമങ്ങൾ വെബ്‌സൈറ്റുകൾ എന്നിവയിൽ വരുന്ന ഉള്ളടക്കങ്ങൾക്കും ഇത് ബാധകമാണ്.