മൂവാറ്റുപുഴ: അടൂപറമ്പിൽ രണ്ട് ഇതരഭാഷാ തൊഴിലാളികൾ മരിച്ച സംഭവത്തിൽ ഇവരുടെ സുഹൃത്തിനായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. കൊല്ലപ്പെട്ട രണ്ട് പേരുടേയും മൊബൈൽ ഫോണുകളും കൊലപാതകത്തിന് ഉപയോഗിച്ച ആയുധവും കണ്ടെത്താനായിട്ടില്ല. ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.
ബീഹാർ സ്വദേശികളായ ബസുങ്ക, ദീപാങ്കോ എന്നിവരെയാണ് ഇന്നലെ കഴുത്തിന് മുറിവേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. അടൂപറമ്പിലെ തടിമിൽ തൊഴിലാളികളാണിവർ. ഇവർക്കൊപ്പം താമസിച്ചിരുന്ന സുഹൃത്ത് ഒഡീഷ സ്വദേശി ഗോപാൽ മാലിക്കിനെ സംഭവത്തിന് ശേഷം കാണാനില്ലെന്ന് നാട്ടുകാർ പറഞ്ഞു. ഇയാൾ സംസ്ഥാനം വിടാൻ സാധ്യതയുള്ളതിനാൽ അയൽ സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
റൂറൽ എസ്പി വിവേക് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ഡോഗ് സ്‌ക്വാഡ്, ഫൊറൻസിക്, വിരലടയാള വിദഗ്ധരും സംഭവസ്ഥലത്ത് പരിശോധന നടത്തി.