ടെഹ്റാൻ : സമാധാനത്തിനുള്ള നോബൽ സമ്മാന ജേതാവായ ഇറാനിയൻ യുവതി നാർഗസ് മൊഹമ്മദി ജയിലിൽ നിരാഹാര സമരത്തിൽ. സഹതടവുകാർക്ക് ലഭിക്കുന്ന രീതിയിൽ വൈദ്യസഹായം ലഭിക്കാത്തതിലും ശിരോവസ്ത്രം നിർബന്ധമാക്കുന്നതിൽ പ്രതിഷേധിച്ചുമാണ് നിരാഹാര സമരത്തിൽ ഏർപ്പെട്ടിരിക്കുന്നത്.
താൻ നിരാഹര സമരം ആരംഭിച്ചതായി നാർഗസ് കുടുംബാഗങ്ങളെ അറിയിച്ചു. ദീർഘനാളത്തെ തീവ്രമായ ഹൃദ്രോഗത്തിന്റെയും ശ്വാസകോശരോഗത്തിന്റെയും പിടിയിലാണവർ. മെച്ചപ്പെട്ട വൈദ്യ സഹായം ലഭിക്കാനായി അവർ ജയിൽ അധികൃതരോട് അപേക്ഷിച്ചിരുന്നു, എന്നാൽ ഇറാനിലെ മതഭരണകൂടം 51 വയസുകാരിയായ അവർക്ക് അനുമതി നൽകിയില്ല. പൊതു സ്ഥലങ്ങളിൽ പർദ്ദ നിർബന്ധിതമാക്കുന്ന ശരിയത്ത് നിയമത്തിനെതിരായ സമരത്തെ തുടർന്ന് ജയിൽ ശിക്ഷ അനുഭവിച്ചു വരികയാണ് നാർഗസ്, എന്നാൽ പ്രാഥമിക അവകാശങ്ങൾപേലും സർക്കാർ അവർക്ക് അനുവദിച്ചു കൊടുക്കുന്നില്ല .
തടവിലാക്കപ്പെട്ട മറ്റൊരു ആക്ടിവിസ്റ്റായ നസ്രിൻ സൊതൗദെക്കിനെ പതിമൂന്ന് വയസുകാരി പെൺകുട്ടിയുടെ ശവസംസ്കാരത്തിൽ പർദ്ദധരിക്കാതെ പങ്കെടുത്തതിനെ തുടർന്ന് അറസ്റ്റ് ചെയ്തിരുന്നു. നസ്രിനും സർക്കാർ വൈദ്യസഹായം നിഷേധിച്ചിരിക്കുകയാണ്.സമാധാനപരമായി പ്രതിഷേധിക്കുന്ന മനുഷ്യവകാശ പ്രവർത്തകർക്കെതിരെക്രൂരമായി അടിച്ചമർത്തുകയാണ് ഇറാനിയൻ ഭരണകൂടം. ഇതിനെതിരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വലിയ വിമർശനങ്ങളാണ് ഉയരുന്നത്.