മുംബൈ: മഹാരാഷ്‌ട്രയിലെ ഗ്രാമ പഞ്ചായത്തുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ നേട്ടം കൊയ്ത് മഹായൂതി സഖ്യം (എൻഡിഎ). തിരഞ്ഞെടുപ്പ് നടന്ന 2,359 പഞ്ചായത്തുകളിൽ 1350 ലും അധികാരം പിടിച്ചെടുത്താണ് എൻഡിഎ ചരിത്ര നേട്ടം സ്വന്തമാക്കിയത്. കേവലം 447 പഞ്ചായത്തുകൾ നേടാൻ മാത്രമേ മഹാ വികാസ് അഘാഡിക്ക് നേടാൻ സാധിച്ചുള്ളു.
743 പഞ്ചായത്തുകൾ നേടിയ ബിജെപിയാണ് ഏറ്റവും വലിയപ്രകടനം കാഴ്ചവെച്ചത്. ശിവസേന 240 പഞ്ചായത്തുകളിലും അജിത് പവാർ നയിക്കുന്ന എൻസിപി 371 പഞ്ചായത്തുകളിലും അധികാരം നേടി. 102 പഞ്ചായത്തുകൾ മാത്രമാണ് ഉദ്ദവ് സേനയ്‌ക്ക് നേടാൻ സാധിച്ചത്. ശരദ് പവാർ നേതൃത്വം നൽകുന്ന എൻസിപിയിടെ പ്രകടനം 178 പഞ്ചായത്തുകളിൽ ഒതുങ്ങി. 167 പഞ്ചായത്തുകളാണ് കോൺഗ്രസ് സ്വന്തമാക്കിയത്.
മഹാരാഷ്‌ട്രയിൽ അധികാരത്തിൽ തുടരുന്ന എൻഡിഎയ്‌ക്ക് കരുത്ത് പകരുന്നതാണ് പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഫലം. യഥാർത്ഥ ശിവസേനയും എൻസിപിയും ആരാണെന്നുള്ളതിന്റെ പരീക്ഷണ വേദികൂടിയായിരുന്നു പഞ്ചായത്ത് തിരഞ്ഞെടുപ്പ്. അടിപതറിയതോടെ ഒപ്പമുള്ള അണികൾ എൻഡിഎ ചേരിയിലേക്ക് ഒഴുകുമോയെന്ന ആശങ്കയിലാണ് ശരദ് പവാറും ഉദ്ദവ് താക്കറേയും.
മഹാരാഷ്‌ട്രയിൽ വീശിയടിക്കാനിരിക്കുന്ന രാഷ്‌ട്രീയ കൊടുങ്കാറ്റിന്റെ സൂചനയാണ് പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഫലമെന്ന് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ പറഞ്ഞു. ഇത് മഹായൂതി സഖ്യത്തിന്റെ വിജയമാണെന്നും സർക്കാരിന്റെ 15 മാസത്തെ പ്രകടനത്തിന്റെ വിലയിരുത്തലാണെന്നും അദ്ദേഹം പറഞ്ഞു. സാധാരണക്കാരനിലേക്ക് നേരിട്ട് വികസനം എത്തിച്ചതിനാണ് ജനങ്ങൾ ഈ വൻവിജയം സഖ്യത്തിന് സമ്മാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.