കൊല്ലം: ദിവ്യാംഗനായ മണിദാസനും അമ്മയ്ക്കും കൈത്താങ്ങായി മുൻ എംപിയും നടനുമായ സുരേഷ് ഗോപി. കൊല്ലം പരവൂർ സ്വദേശിയായ മണിദാസിന് കഴിഞ്ഞ 13 വർഷത്തിനിടെ ലഭിച്ച വിംകലാംഗ പെൻഷൻ തുക തിരികെ നൽകാൻ സർക്കാർ ആവശ്യപ്പെട്ടിരുന്നു. ധനകാര്യ വകുപ്പിന്റെ പെട്ടെന്നുള്ള തീരുമാനത്തിൽ എന്ത് ചെയ്യണമെന്ന് അറിയാതെ നിന്ന കുടുംബത്തിന് ഒരു ലക്ഷം രൂപ നൽകാൻ തയ്യാറായിരിക്കുകയാണ് സുരേഷ് ഗോപി. നിത്യ ചിലവിനുപോലും ബുദ്ധിമുട്ടുന്ന കുടുംബത്തിന് ഒരു ലക്ഷത്തിൽ അധികം രൂപ വാർഷിക വരുമാനം ഉണ്ടെന്ന് കാണിച്ചായിരുന്നു സർക്കാരിന്റെ കൊടും ക്രൂരത. ഈ വാർത്ത ശ്രദ്ധയിൽപ്പെട്ടതോടെയാണ് മണിദാസിന് സഹായ ഹസ്തവുമായി സുരേഷ് ഗോപി രംഗത്തെത്തിയത്.
സർക്കാരിന്റെ തീരുമാനം എന്ത് തന്നെയായാലും സർക്കാരിന് തിരികെ നൽകാനുള്ള ഒരു ലക്ഷം രൂപ ഇതിനോടകം ആ കുടുംബത്തിന്റെ അക്കൗണ്ടിൽ എത്തിയിട്ടുണ്ട്. സർക്കാർ ആവശ്യപ്പെട്ടിരിക്കുന്ന ഒരു ലക്ഷം രൂപ കൂടാതെ അടുത്ത 10 വർഷത്തേക്കുള്ള തുക നൽകാനും താൻ തയ്യാറാണെന്ന് സുരേഷ് ഗോപി പറഞ്ഞു. മണിദാസനെ നേരിൽ കാണാനെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഡൗൺ സിൻഡ്രോമിന് പുറമെ 80 ശതമാനം ബുദ്ധിവൈകല്യമടക്കം മറ്റ് ആരോഗ്യ പ്രശ്നങ്ങളുമുള്ള മണിദാസിന് ആകെയുള്ള ആശ്രയം 70 വയസിന് മുകളിൽ പ്രായമുള്ള മാതാപിതാക്കളാണ്. പിതാവിന് വരുമാന മാർഗ്ഗങ്ങളൊന്നുമില്ല. മണിദാസ് വികലാംഗ പെൻഷന് അപേക്ഷിക്കുമ്പോൾ അമ്മയ്ക്ക് തുച്ഛമായ തുകയായിരുന്നു പെൻഷൻ. കഴിഞ്ഞ 13 വർഷമായി മണിദാസിന് പെൻഷൻ കിട്ടുന്നുണ്ട്. ഈ പെൻഷൻ തുകയാണ് ഉടൻ തിരിച്ചടയ്ക്കണമെന്ന് ധനവകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞവർഷമാണ് തുക തിരിച്ചുപിടിക്കാൻ സർക്കാർ നീക്കം തുടങ്ങിയത്. ഉത്തരവ് പ്രകാരം ഒരാഴ്ചയ്ക്കുള്ളിൽ പെൻഷൻ തുക തിരികെ നൽകണമെന്നാണ് സർക്കാർ നിർദ്ദേശം.