കാശിയിലെ പുണ്യസ്ഥലം ഒടുവിൽ കേരളത്തിന് ലഭിച്ചു. അന്യാധീനപ്പെട്ട് പോയെന്ന് കരുതിയ കാശി വിശ്വനാഥക്ഷേത്ര പരിസരത്തുള്ള ഹനുമാൻ ക്ഷേത്രമാണ് കേരളത്തിന് തിരികെ ലഭിച്ചത്. ക്ഷേത്രത്തിൽ നിത്യപൂജയും ധർമശാലയുടെ പ്രവർത്തനവും ആരംഭിച്ചു.
സ്ഥലം അന്യാധീനപ്പെട്ടതിനെക്കുറിച്ച് വാർത്തകൾ പുറത്തുവന്നിരുന്നു. തുടർന്ന് ദേവസ്വം ബോർഡ് റിട്ട. സർവേ ഓഫീസർ ടി.എസ് സുബ്രഹ്മണിയെ റോഡൽ ഓഫീസറായി നിയമിച്ചു. ഇദ്ദേഹത്തിന്റെ നിരന്തര ഇടപെടലാണ് ഫലം കണ്ടത്. പോരാട്ടങ്ങൾക്കൊടുവിൽ ബോർഡിന്റെ പേരിൽ സ്ഥലം ലഭിച്ചു. 6,500 ചതുരശ്രയടി കെട്ടിടത്തിന്റെ ഉടമസ്ഥാവകാശവും തിരികെ ലഭിച്ചു.
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഉള്ളൂർ സബ്ഗ്രൂപ്പിന് കീഴിലാണ് വരാണാസി ക്ഷേത്രവും സത്രവുമുള്ളത്. രേഖകൾ ലഭിച്ചതോടെ തിരുവനന്തപുരം സ്വദേശി ജയ്ഗണേഷിനെ പൂജാരിയായും മാനേജരായും നിയമിച്ചു. ഹനുമാൻ ക്ഷേത്രത്തിൽ ദർശനത്തിനായി മലയാളികളടക്കം എത്തി തുടങ്ങി. 2023 ജനുവരി മുതൽ സെപ്റ്റംബർ വരെയുള്ള കാലഘട്ടത്തിൽ 20,000 രൂപയാണ് കാണിക്കയായി ലഭിച്ചത്.
കാശി വിശ്വനാഥ ക്ഷേത്രപരിസരത്തെ കേദാർഘട്ട്, ചൗക്കിഘട്ട് എന്നിവയ്‌ക്കടുത്ത് ഗംഗാതീരത്താണ് ഈ സ്ഥലമുള്ളത്. പണ്ട് കാശി രാജാവ് തിരുവിതാംകൂർ രാജാക്കന്മാർക്കും കുടുംബാംഗങ്ങൾക്കും ഗംഗാസ്നാനം ചെയ്യാനും വിശ്വാനാഥക്ഷേത്രം ദർശിക്കാനും പതിച്ചു കൊടുത്ത സ്ഥലത്താണ് ഹനുമാൻ ക്ഷേത്രമുള്ളത്. രാജഭരണം മാറിയപ്പോൾ എല്ലാം തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലായി. എന്നാൽ പിടിപ്പുകേടു മൂലം ഭൂമിയും ക്ഷേത്രവും അന്യാധീനപ്പെടുകയായിരുന്നു.