കാബൂൾ: ഇറാനിൽ അഫ്ഗാൻ അഭയാർത്ഥികൾക്ക് ദുരിത ജീവിതമെന്ന് റിപ്പോർട്ട്. വ്യാജ പരാതികളിന്മേൽ ഇവർ അറസ്റ്റ് ചെയ്യപ്പെടുന്നുണ്ടെന്നും, പോലീസിൽ നിന്ന് ക്രൂരപീഡനം ഏറ്റുവാങ്ങുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. അഭയാർത്ഥികളെ നാടുകടത്താനുള്ള ശ്രമങ്ങൾ ഇറാൻ ഊർജ്ജിതമാക്കിയിരുന്നു. പിന്നാലെയാണ് ഇവരുടെ ദുരിത ജീവിതത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്നത്.
അഫ്ഗാൻ അഭയാർത്ഥികളെ നാടുകടത്തരുതെന്ന് അയൽരാജ്യങ്ങളോട് താലിബാൻ അഭ്യർത്ഥിച്ചിരുന്നു. എന്നാൽ ഈ ആവശ്യത്തെ മറികടന്ന് പാകിസ്താൻ തങ്ങളുടെ രാജ്യത്തുള്ള അഭയാർത്ഥികളെ പുറത്താക്കിയിരുന്നു. പിന്നാലെയാണ് ഇറാനും അഭയാർത്ഥികളെ പുറത്താക്കാനുള്ള നീക്കങ്ങൾ തുടങ്ങിയത്. തങ്ങൾക്കെതിരെ ഇറാൻ പോലീസിന്റെ ഭാഗത്ത് നിന്നുള്ള പീഡനങ്ങൾ വർദ്ധിച്ചുവെങ്കിലും, അഫ്ഗാനിലേക്ക് തിരികെ മടങ്ങുന്നത് അങ്ങേയറ്റം ഉത്കണ്ഠ ഉണ്ടാക്കുന്ന കാര്യമാണെന്നാണ് അഭയാർത്ഥികൾ പറയുന്നത്.
അഭയാർത്ഥികളെ പുറത്താക്കാനുള്ള നീക്കങ്ങൾ ഇറാൻ വേഗത്തിലാക്കിക്കൊണ്ടിരിക്കുകയാണെന്ന് അഫ്ഗാൻ അഭയാർത്ഥികളുടെ സുരക്ഷ നോക്കുന്ന ഇനായത്തുള്ള അലോകോസെ പറയുന്നു. ” ഇറാനിലെ സർക്കാരും പോലീസുമെല്ലാം അഭയാർത്ഥികളെ അടിച്ചമർത്തുകയാണ്. അന്താരാഷ്‌ട്ര സമൂഹവും അവരെ പിന്തുണയ്‌ക്കാത്ത സാഹചര്യമാണ്. അടിസ്ഥാന സൗകര്യങ്ങൾ പോലും ലഭിക്കാത്ത സാഹചര്യമാണ് ഇവർക്കുള്ളതെന്നും” ഇനായത്തുള്ള പറയുന്നു.
അഭയാർത്ഥികളെ നിർബന്ധിച്ച് നാടുകടത്താനുള്ള ശ്രമങ്ങൾ അംഗീകരിക്കില്ലെന്നാണ് താലിബാൻ വക്താവ് സബിഹുള്ള മുജാഹിദ് വിഷയത്തോട് പ്രതികരിച്ചത്. ” അവരോട് നിയമവിരുദ്ധമായി പെരുമാറരുത്. പാകിസ്താനോടും ഇറാനോടും ഇതേ കാര്യം മാത്രമാണ് പറയാനുള്ളത്. അവർക്കെതിരെയുള്ള അടിച്ചമർത്തലുകളും, പീഡനങ്ങളും അവസാനിപ്പിക്കണമെന്നും” സബിഹുള്ള പറയുന്നു.