ന്യൂഡൽഹി: സ്ത്രീകൾക്കെതിരെ അശ്ലീല പരാമർശം നടത്തിയ സംഭവത്തിൽ മാപ്പപേക്ഷിച്ച് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. ജനസംഖ്യാ നിയന്ത്രണവുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശം സ്ത്രീവിരുദ്ധമായതിനെ തുടർന്ന് വിവാദങ്ങളും പ്രതിഷേധങ്ങളും കനത്തപ്പോഴാണ് മാപ്പ് ചോദിച്ച് മുഖ്യമന്ത്രി തടിതപ്പിയത്. പരാമർശം നടത്തിയതിന് തൊട്ടുപിന്നാലെ വലിയ പ്രതിഷേധവുമായി ബിജെപി രംഗത്തെത്തിയിരുന്നു. ഇതോടെയാണ് ക്ഷമ ചോദിച്ച് ജെഡിയു നേതാവ് പ്രതികരിച്ചത്.
സ്ത്രീകളുടെ വികസനത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനം പ്രവർത്തിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയ നിതീഷ് കുമാ,ർ താൻ നടത്തിയ പ്രസ്താവന തിരിച്ചെടുക്കുന്നതായും ക്ഷമ ചോദിക്കുന്നതായും അറിയിച്ചു. തന്റെ പ്രസ്താവന തെറ്റായ സന്ദേശമാണ് നൽകുന്നതെങ്കിൽ അത് തിരിച്ചെടുക്കുന്നുവെന്നായിരുന്നു നിതീഷിന്റെ പ്രതികരണം.
അതേസമയം ബിഹാറിലെ വിധാൻസഭയ്‌ക്ക് പുറത്ത് ബിജെപി എംഎൽഎമാർ പ്രതിഷേധം തുടരുകയാണ്. നിതീഷിന്റെ മാപ്പല്ല വേണ്ടതെന്നും മുഖ്യമന്ത്രി രാജിവെക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. ദേശീയ വനിതാകമ്മീഷൻ അദ്ധ്യക്ഷ രേഖാ ശർമ്മയും ബിഹാർ മുഖ്യമന്ത്രിക്കെതിരെ കടുത്ത വിമർശനമുന്നയിച്ചു. കേവലമൊരു ക്ഷമാപണത്തിൽ അവസാനിക്കുന്നതല്ല ഇതെന്നും നിതീഷ് കുമാറിനെതിരെ ബിഹാർ സ്പീക്കർ നടപടിയെടുക്കണമെന്നും കമ്മീഷൻ അദ്ധ്യക്ഷ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം നിയമസഭയിൽ വച്ചായിരുന്നു അങ്ങേയറ്റം സ്ത്രീവിരുദ്ധമായ പരാമർശം ബിഹാർ മുഖ്യമന്ത്രി നടത്തിയത്. ജനസംഖ്യാ നിയന്ത്രണം സംബന്ധിച്ച് സംസാരിക്കുമ്പോഴായിരുന്നു വിവാദ പരാമർശം. ജനസംഖ്യാ വർദ്ധനവ് തടയാൻ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകണമെന്നും ഗർഭിണിയാകാതെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ സ്ത്രീകൾ സ്വയം പഠിക്കണമെന്നും ബിഹാർ മുഖ്യമന്ത്രി പറഞ്ഞിരുന്നു. തുടർന്നാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്.