ന്യൂഡൽഹി: ഗർഭ നിരോധന പരാമർശത്തിൽ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ കേന്ദ്ര വനിതാ കമ്മീഷൻ അംഗം ഖുശ്ബു. അപമാനകരവും ഭയപ്പെടുത്തുന്നതുമായ പരാമർശമാണ് നിതീഷ് കുമാർ നടത്തിയത്. ഇത്തരത്തിലുള്ള ആൾക്കാർ നമ്മുടെ നിയമ നിർമ്മാണ സഭയിലുണ്ടെന്നത് ഞെട്ടൽ ഉളവാക്കുന്ന കാര്യമാണെന്ന് ഖുശ്ബു പറഞ്ഞു. ഡൽഹി മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവർ.
എന്തുകൊണ്ട് മമതയും സോണിയയും പ്രിയങ്കയും വിഷയത്തിൽ പ്രതികരിക്കുന്നില്ല. അവർ പരാമർശത്തെ അപലപിച്ചുപോലുമില്ല. മൗനം പാലിക്കുകയാണ്. ഇതാണ് ഇൻഡി സഖ്യത്തിന്റെ നിലപാട്. നിതീഷ് രാജിവെക്കാൻ ഇൻഡി സഖ്യത്തിലെ വനിതാ നേതാക്കൾ ആവശ്യപ്പെടണം. ഖുശ്ബു പറഞ്ഞു.
കഴിഞ്ഞ ദിവസം നിയമസഭയിൽ വച്ചായിരുന്നു അങ്ങേയറ്റം സ്ത്രീവിരുദ്ധമായ പരാമർശം ബിഹാർ മുഖ്യമന്ത്രി നടത്തിയത്. ജനസംഖ്യാ നിയന്ത്രണം സംബന്ധിച്ച് സംസാരിക്കുമ്പോഴായിരുന്നു പരാമർശം. ജനസംഖ്യാ വർദ്ധനവ് തടയാൻ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകണമെന്നും ഗർഭിണിയാകാതെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ സ്ത്രീകൾ സ്വയം പഠിക്കണമെന്നും ബിഹാർ മുഖ്യമന്ത്രി പറഞ്ഞു. തുടർന്ന് വലിയ പ്രതിപക്ഷമാണ് ബിഹാർ മുഖ്യമന്ത്രിക്ക് നേരിടേണ്ടിവന്നത്.
ബിഹാറിലെ വിധാൻസഭയ്‌ക്ക് പുറത്ത് ബിജെപി എംഎൽഎമാർ പ്രതിഷേധം തുടരുകയാണ്. നിതീഷിന്റെ മാപ്പല്ല വേണ്ടതെന്നും മുഖ്യമന്ത്രി രാജിവെക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. ദേശീയ വനിതാകമ്മീഷൻ അദ്ധ്യക്ഷ രേഖാ ശർമ്മയും ബിഹാർ മുഖ്യമന്ത്രിക്കെതിരെ കടുത്ത വിമർശനമുന്നയിച്ചു. കേവലമൊരു ക്ഷമാപണത്തിൽ അവസാനിക്കുന്നതല്ല ഇതെന്നും നിതീഷ് കുമാറിനെതിരെ ബിഹാർ സ്പീക്കർ നടപടിയെടുക്കണമെന്നും കമ്മീഷൻ അദ്ധ്യക്ഷ ആവശ്യപ്പെട്ടു.