ഇടുക്കി: യൂണിയൻ തൊഴിലാളികൾക്ക് വീടിന്റെ വാർക്കപ്പണി നൽകിയില്ലെങ്കിൽ നിർമ്മാണം തടയുമെന്ന ഭീഷണിയുമായി സിഐടിയു നേതാക്കൾ. വളകോട് പാലക്കാവ് സ്വദേശി സ്റ്റാലിന്റെ വീടുപണി തടഞ്ഞാണ് സിഐടിയു നേതാക്കൾ രംഗത്തെത്തിയത്. ഇതോടെ നാട്ടുകാർ ഇടപ്പെട്ട് വീടുപണി പൂർത്തിയാക്കി.
10 ലക്ഷം രൂപ വായ്പ എടുത്താണ് സ്റ്റാലിനും കുടുംബവും വീടുപണി തുങ്ങിയത്. കൂലിപ്പണി മാത്രമാണ് ഇവർക്ക് ജീവിത വരുമാനമായുള്ളത്. വീടിന്റെ വാർക്കയ്ക്ക് റെഡിമിക്സ് സംവിധാനം ഉപയോഗിക്കാൻ തീരുമാനമായതോടെ 15 തൊഴിലാളികൾക്ക് പണി നൽകണമെന്ന ആവശ്യം നേതാക്കൾ ഉന്നയിക്കുകയായിരുന്നു. എന്നാൽ 15 ആളുകൾക്കുള്ള പണി ഇല്ലെന്നും 5 പേരെ പണിയ്ക്കായി നിർത്താമെന്നും കുടുംബം അറിയിച്ചെങ്കിലും യൂണിയൻ അതിനു തയ്യാറായില്ല.
പണി തടയാനായി പരിസരത്ത് ഇവർ തമ്പടിച്ചതായും 20 ദിവസം പണി മുടങ്ങിയതിനാൽ അരലക്ഷത്തിലധികം രൂപയുടെ നഷ്ടം സംഭവിച്ചതായും സ്റ്റാലിൻ അറിയിച്ചു. തുടർന്ന് കോടതി വഴി വീടുപണി തുടരാനുള്ള അനുകൂല വിധി നേടിയെങ്കിലും സിഐടിയു നേതാക്കൾ വീണ്ടും ഭീഷണിയായി രംഗത്ത് വന്നു. ഇതോടെയാണ് നാട്ടുകാർ ഇടപെട്ടത്. സമീപവാസികളുടെ പരിശ്രമത്തിലൂടെ വാർക്കപ്പണി പൂർത്തീകരിച്ചു.