തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പിൽ സിപിഐ നേതാവ് ഭാസുരാംഗൻ ഇഡി കസ്റ്റഡിയിൽ. ഭാസുരാംഗനുമായി ഉദ്യോഗസ്ഥർ കണ്ടലയിലെ വീട്ടിലെത്തി. പൂജപ്പുര വീട്ടിലെ പരിശോധന പൂർത്തിയായതിന് പിന്നാലെയാണ് കണ്ടലയിലെത്തിയത്. ഭാസുരാംഗനെ ഇഡി ഉദ്യോഗസ്ഥർ ചോദ്യം ചെയ്തുവരികയാണ്. കണ്ടലയിലെ വീട്ടിൽ നിന്നും ആറു മാസം മുമ്പ് ഭാസുരാംഗൻ താമസം മാറിയിരുന്നു. രാവിലെ മുതൽ ഇഡി ഉദ്യോഗസ്ഥർ ഇവിടെയുണ്ടങ്കിലും തുറന്ന് പരിശോധിക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ, കണ്ടലയിലെ വീട്ടിലേക്ക് കൊണ്ടുപോയത് എന്തിനാണെന്ന് ഇഡി വ്യക്തമാക്കിയിട്ടില്ല. അതേസമയം, ബാങ്കിലെ പരിശോധന ഇപ്പോഴും തുടരുകയാണ്.
30 വർഷത്തോളം ഭാസുരാഗൻ കണ്ടല സഹകരണ ബാങ്ക് പ്രസിഡന്റായി പ്രവർത്തിച്ചു. ഈ കാലയളവിൽ കോടിക്കകണക്കിന് രൂപയുടെ ക്രമക്കേടാണ് നടന്നിട്ടുള്ളത്. ഭരണ സമിതിക്കെതിരെ ഉയർന്നത് 101 കോടിയോളം രൂപയുടെ തട്ടിപ്പ് ആരോപണമാണ്. കരുവന്നൂരിന് പിന്നാലെയാണ് കണ്ടല സഹകരണ ബാങ്ക് ക്രമക്കേടിലേക്കും ഇഡി എത്തുന്നത്. അക്കൗണ്ട് വിവരങ്ങളും നിക്ഷേപകരുടെ വിശദാംശങ്ങളുമാണ് പത്തംഗ ഇഡി സംഘം പരിശോധിക്കുന്നത്.
ആറിടങ്ങളിലാണ് പരിശോധന നടന്നത്. ബാങ്കിലും ബാങ്ക് സെക്രട്ടറിമാരുടെ വീട്ടിലും പരിശോധന നടന്നു. ഭാസുരാംഗന്റെ പൂജപ്പുരയിലെ വീട്ടിലും മകന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലും, മുൻ സെക്രട്ടറി ശാന്തകുമാരിയുടെ കാട്ടാക്കട അഞ്ചുതെങ്ങിൻമൂടുള്ള വീട്ടിലും, മുൻ സെക്രട്ടറി മോഹന ചന്ദ്രന്റെ പേരൂർക്കടയിലെ വീട്ടിലും കളക്ഷൻ ഏജൻറ് അനിയുടെ വീട്ടിലും ഇഡി പരിശോധന നടത്തി.
101 കോടിയുടെ ആസ്തി ശോഷണവും 35 കോടിയുടെ ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് പ്രാഥമിക കണ്ടെത്തൽ. തട്ടിപ്പ് തുക ഭാസുരാംഗനിൽ നിന്നും കുടുംബാഗംങ്ങളിൽ നിന്നും മുൻ ഭരണസമിതി അംഗങ്ങളിൽ നിന്നും തിരിച്ച് പിടിക്കണമെന്ന് ജോയിൻറ് രജിസ്ട്രാറുടെ അന്വേഷണ റിപ്പോർട്ട് നൽകിയിരുന്നു. ഇതിനിടെയാണ് ഇഡി വിഷയത്തിൽ എത്തുന്നത്. അറുപതോളം എഫ്‌ഐആറുകൾ എടുത്തിട്ടും പോലീസ് നടപടി എടുക്കുന്നില്ലെന്ന് ആക്ഷേപം ഉയരുന്നുണ്ട്. റെയ്ഡിന് ശേഷം ഇഡി എടുക്കുന്ന നിലപാട് നിർണ്ണായകമാണ്.
പണമിരട്ടിപ്പ് അടക്കമുള്ള തട്ടിപ്പുകൾ കണ്ടലയിൽ ഭാസുരാംഗന്റെ നേതൃത്വത്തിൽ നടന്നിരുന്നു. സൗഭാഗ്യനിക്ഷേപം, നിത്യനിധി എന്നിങ്ങനെയുള്ള തട്ടിപ്പുകളും കണ്ടലയിൽ നടന്നിരുന്നു. പരിശോധന നടക്കുന്ന വിവരം അറിഞ്ഞ് പണം നഷ്ടപ്പെട്ടവരും ബാങ്ക് പരിസരത്ത് എത്തിയിരുന്നു.