ബ്രസീലിയ: എട്ടുകാലിയുടെ കടിയേറ്റ് പ്രശസ്ത ബ്രസീലിയൻ ഗായകന് ദാരുണാന്ത്യം. ഡാർലിൻ മൊറൈസ് എന്ന 28-കാരനാണ് മരിച്ചത്. ഡാർലിന്റെ മുഖത്താണ് എട്ടുകാലി കടിച്ചത്. ഇതോടെ ആ ഭാഗത്ത് നീര് വയ്‌ക്കുകയായിരുന്നു.
എട്ടുകാലിയുടെ കടിയേറ്റതിനാൽ അലർജി പ്രശ്‌നങ്ങളാകും നീര് വയ്‌ക്കാൻ കാരണമായതെന്ന ധാരണയിലായിരുന്നു ഗായകന്റെ കുടുംബം. പിന്നീട് വേദന കൂടിയപ്പോൾ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നുവെന്ന് ഡാർലിന്റെ ഭാര്യ പറഞ്ഞു. എന്നാൽ ഡാർലിന്റെ അവസ്ഥ വളരെ മോശമായതോടെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയിലിരിക്കെയാണ് അന്ത്യം.
ലോകത്തിലെ ഏറ്റവും വിഷമുള്ള ബ്രസീലിയൻ വാണ്ടറിംഗ് സ്‌പൈഡർ’ വിഭാഗത്തിൽ പെടുന്ന എട്ടുകാലിയാണോ ഗായകനെ കടിച്ചതെന്നുള്ള സംശയങ്ങളും ഉയരുന്നുണ്ട്. 15-ാം വയസിൽ പാട്ടുകളുടെ ലോകത്തിലേക്ക് നടന്നുകയറിയ ഡാർലിൻ വളരെ പെട്ടന്നാണ് തന്റേതായ സ്ഥാനം കെട്ടിപ്പടുത്തത്. ചെറുപ്രായത്തിൽ തന്നെ പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോഴാണ് താരത്തിന്റെ അകാലവിയോഗം.